കൊച്ചി: സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും നവകേരള വികസന രേഖയിലും ഇന്നും നാളെയും പൊതു ചർച്ച. പ്രവർത്തന റിപ്പോർട്ടിൽ ഏഴര മണിക്കൂറും നവകേരള രേഖയിൽ അഞ്ചര മണിക്കൂറുമാണ് ചർച്ച. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച വിമർശനങ്ങൾ ചർച്ചയിൽ ഉയർന്നു വരും. ആഭ്യന്തര വകുപ്പിന്റെയും പ്രത്യേകിച്ച് പോലീസിന്റെയും ഭാഗത്തെ വീഴ്‌ചകൾ ജില്ലാ സമ്മേളനങ്ങളിൽ ശക്‌തമായി ഉന്നയിക്കപ്പെട്ടിരുന്നു.
നേതാക്കളുടെ പെരുമാറ്റം വരെ വിലയിരുത്തപ്പെടും. ചിലയിടങ്ങളിലെങ്കിലും നിലനിൽക്കുന്ന വിഭാഗീയത ചർച്ചയിൽ പ്രതിഫലിച്ചേക്കാം. മറ്റന്നാളാണ് ചർച്ചകൾക്കുള്ള മറുപടി. തുടർന്ന് പുതിയ സംസ്‌ഥാന സമിതിയെ സമ്മേളനം തിരഞ്ഞെടുക്കും. എറണാകുളം മറൈൻഡ്രൈവിൽ രാവിലെ 9.30ന് മുതിർന്ന നേതാവും സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്.
വിഎസ് അച്യുതാനന്ദന്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ ഗതിയിൽ പാതാക ഉയർത്തലിൽ കൂടുതൽ ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നതാണ്. എന്നാൽ, കോവിഡ് സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തകർക്ക് മാത്രമേ പ്രവേശനമുള്ളൂ.
നേരത്തെ സംസ്‌ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ കത്ത് നൽകിയിരുന്നു. ആവശ്യം ഉന്നയിച്ച് കോടിയേരി ബാലകൃഷ്‌ണനാണ് സുധാകരൻ കത്ത് നൽകിയത്. സംസ്‌ഥാന സമിതിയിൽ തുടരണമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. കത്ത് നൽകിയതായി താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ ജി സുധാകരനെ സംസ്‌ഥാന സമിതിയിൽ നിന്ന് ഒഴിവാക്കാൻ ആകില്ല എന്ന നിലപാടിലാണ് കോടിയേരി ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള നേതാക്കൾ.
Read Also: റഷ്യയിലെ ഇന്ത്യൻ എംബസി സംഘം ഉക്രൈൻ അതിർത്തിയിൽ