ന്യൂഡെൽഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുടെ പശ്‌ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി. ഡെൽഹിയിലെ വീട്ടിലെത്തിയാണ് അദ്ദേഹം രാഹുലിനെ കണ്ടത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് രാഹുലിനെ കാണാനും നവജ്യോത് സിങ് സിദ്ദു എത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും സിദ്ദുവും തമ്മിൽ നാളുകളായി രൂക്ഷമായ അഭിപ്രായഭിന്നത നിലനിൽക്കുകയാണ്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾക്കായാണ് സിദ്ദുവിനെ രാഹുൽ ഡെൽഹിയിലേക്ക് വിളിപ്പിച്ചത്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ സിദ്ദുവിനു പുതിയ ചുമതല നൽകി പ്രശ്‌നം ഒത്തു തീർപ്പാക്കാനാണ് ശ്രമമെന്നും സിദ്ദു ഇതിനു സമ്മതം മൂളിയതുമായാണ് റിപ്പോർട്ടുകൾ.
പ്രിയങ്കയുമായുള്ള സിദ്ദുവിന്റെ കൂടിക്കാഴ്‌ച നാല് മണിക്കൂർ നീണ്ടു. തുടർന്ന് ബുധനാഴ്‌ച രാത്രി 7.30ഓടെയായിരുന്നു രാഹുലുമായുള്ള കൂടിക്കാഴ്‌ച. വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.
ഇന്നലെയാണ് രാഹുലിനേയും പ്രിയങ്കയേയും ഇന്ന് കാണുമെന്ന് സിദ്ദുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാൽ സിദ്ദുവുമായി ഒരു ചർച്ചയും നിശ്‌ചയിച്ചിട്ടില്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്‌ഥാനത്തെ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ കലാപം ഉയര്‍ത്തിയ പാര്‍ട്ടി നേതാക്കളില്‍ പ്രധാനിയാണ് സിദ്ദു. സിദ്ദുവിനെ ഉപമുഖ്യമന്ത്രിയോ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടോ ആക്കുന്നതിനോടു യോജിപ്പില്ലെന്ന് അമരീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.
2017ൽ പഞ്ചാബിൽ അമരീന്ദർ സിങ് സർക്കാര്‍ അധികാരത്തിലേറിയപ്പോൾ സിദ്ദുവിനും മന്ത്രി സ്‌ഥാനം നൽകിയിരുന്നു. എന്നാൽ മന്ത്രിസഭയിൽനിന്നു രാജിവെച്ചതായി 2019ൽ സിദ്ദു പ്രഖ്യാപിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നത പുറത്തുവന്നത്. പിന്നീട് ഇരുവരും പതിവായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചിരുന്നു.
Most Read: സ്വർണക്കടത്ത് കേസ്; സി സജേഷിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത് വിട്ടയച്ചു