തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു. 89,850 തീർഥാടകരാണ് ഇന്ന് ദർശനത്തിനായി ബുക്ക് ചെയ്‌തിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതൽ വിവിധ ഇടങ്ങളിൽ പോലീസ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീർഥാടകർക്ക് മാത്രമായിരിക്കും പ്രവേശനം.
അഷ്‌ടാഭിഷേകം ഓൺലൈൻ വഴി ബുക്ക് ചെയ്‌തവർക്ക് മാത്രമായിരിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ എസ്‌പി ഇന്നലെ വൈകിട്ട് ചുമതലയേറ്റിരുന്നു. അതിനിടെ, ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടത്തി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.
ഇന്നലെ സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അറിയിക്കണമെന്ന് ജില്ലാ കളക്‌ടർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യം ജില്ലാ കളക്‌ടർ ഇന്ന് കോടതിയെ അറിയിക്കും. തിരക്ക് നിയന്ത്രിക്കാൻ എടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. നിലക്കലിലെ പാർക്കിങ് ഗ്രൗണ്ടിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തപക്ഷം കരാറുകാരനെ പുറത്താക്കാനാണ് കോടതിയുടെ നിർദ്ദേശം.
ശബരിമലയിൽ ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാവർക്കും ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേന 90,000 പേർക്കായിരിക്കും ഇനി ദർശനം അനുവദിക്കുക. അതേസമയം, ദർശന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിക്കുകയും ചെയ്‌തു.
നിലയ്‌ക്കലിൽ പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും. ദേവസ്വം മന്ത്രി കൂടി പങ്കെടുത്ത് ആഴ്‌ച തോറും ഉന്നതതല യോഗം ചേരും. തിരക്കുള്ള ദിവസങ്ങളിൽ പുലർച്ചെ മൂന്ന് മുതൽ 1.30 വരെയും വൈകിട്ട് മൂന്ന് മുതൽ 11.30 വരെയും ആയിരിക്കും ദർശനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സമയക്രമമാണ് നടപ്പിലാക്കുന്നത്.
അതിനിടെ, തിരക്ക് നിയന്ത്രണം കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച വരുത്തിയ സന്നിധാനം എസ്‌പി ഹരിചന്ദ്ര നായിക്കിനെ പമ്പയിലേക്ക് മാറ്റിയിരുന്നു. പമ്പയുടെ ചുമതല ഉണ്ടായിരുന്ന സുദർശൻ സന്നിധാനം എസ്‌പിയാകും. തിരക്ക് നിയന്ത്രിച്ച് പരിചയം ഉള്ളവരെ വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ക്രമീകരണം. പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുന്നതോടെ 19 മണിക്കൂർ ദർശനത്തിന് സൗകര്യം ലഭിക്കും.
അഷ്‌ടാഭിഷേകം, പുഷ്‌പാഭിഷേകം എന്നിവയുടെ എണ്ണം നിയന്ത്രിക്കും. ഈ പൂജകൾക്ക് ബുക്ക് ചെയ്‌തവർക്ക് സന്നിധാനത്ത് നിൽക്കാനുള്ള അവസരം ഒരുക്കും. ഭക്‌തജനങ്ങൾക്ക് വെള്ളവും ബിസ്‌ക്കറ്റും നൽകാൻ ശരംകുത്തിയിൽ കൂടുതൽ സന്നദ്ധ പ്രവർത്തകരെയും നിയോഗിക്കും.
Most Read: ഇന്ത്യ-ചൈന സൈനിക സംഘർഷം; നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത