പശ്‌ചിമ ബർദാമൻ: സംസ്‌ഥാനത്ത് ഏറെ ദുരിതം വിതച്ച അംഫൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതാശ്വാസത്തിനായി കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം നൽകിയ ധനസഹായം മമത സർക്കാർ കൊള്ളയടിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. കേന്ദ്ര സർക്കാർ അടിയന്തിരമായി പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ധനസഹായം ഇതുവരെയും ജനങ്ങൾക്ക് ലഭിച്ചില്ലെന്ന് ബിജെപി നേതാവ് ആരോപിച്ചു.
‘കഴിഞ്ഞ വർഷം അംഫൻ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവർക്കായി കേന്ദ്രസർക്കാർ നൽകിയ ആയിരം കോടി രൂപയുടെ ധനസഹായം ഇതുവരെ ആവശ്യക്കാരിൽ എത്തിയിട്ടില്ല. തൃണമൂൽ പാർട്ടിക്കാർ ജനങ്ങളുടെ പണം കൊള്ളയടിച്ചു,’ ഘോഷ് പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാൻ കേന്ദ്രസർക്കാർ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോട് (സിഎജി) ആവശ്യപ്പെട്ടപ്പോൾ ഇത് തടയാൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു മുഖ്യമന്ത്രി മമത ബാനർജി ചെയ്‌തതെന്നും ഘോഷ് പറഞ്ഞു.
ചുഴലിക്കാറ്റിനെത്തുടർന്ന് കഴിഞ്ഞ വർഷം മെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്‌ചിമ ബംഗാൾ സന്ദർശിക്കുകയും അടിയന്തര സഹായമായി 1000 കോടി രൂപ അനുവദിക്കുകയും ചെയ്‌തത്.
അതേസമയം ഇത്തരമൊരു സർക്കാരിനെ ഇവിടുത്തെ ജനങ്ങൾ ഇനി വിശ്വസിക്കില്ലെന്നും അതിനാൽ സംസ്‌ഥാനത്ത് ഭരണ മാറ്റം ജനങ്ങൾ തീർച്ചയായും വരുത്തുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. ഗുജറാത്തിലേതു പോലുള്ള ബിജെപി ഭരണം ബംഗാളിൽ അനുവദിക്കില്ലെന്ന മമത ബാനർജിയുടെ പ്രസ്‌താവനയേയും ഘോഷ് പരിഹസിച്ചു. “ഗുജറാത്തിലേതു പോലെ ഇവിടെയും വികസനം ഉണ്ടാകും. സംസ്‌ഥാനത്ത് തൊഴിൽ ഉണ്ടാകും, ഇവിടത്തെ ജനങ്ങൾക്ക് ജോലിക്കായി ഗുജറാത്തിലേക്ക് കുടിയേറേണ്ടി വരില്ല,’ ഘോഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇത്തരം പ്രസ്‌താവനകൾ അവരുടെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഒടിടി പ്ളാറ്റ് ഫോമുകൾക്ക് പിടിവീഴും; മാർഗരേഖ ഒരുങ്ങുന്നതായി കേന്ദ്രം