ന്യൂഡെൽഹി : കോവിഡ് ബാധ ഉണ്ടായതിന് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും ഉയർന്ന മരണ സംഖ്യയായിരുന്നു കഴിഞ്ഞ 24 മണിക്കൂറിലേത്. 1,761 ആളുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. അതേസമയം തന്നെ 2,59,170 ആളുകൾക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രണ്ടര ലക്ഷത്തിന് മുകളിലാണ് രാജ്യത്ത് റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. ഇത് രാജ്യത്ത് സൃഷ്‌ടിക്കുന്ന ആശങ്കയും വളരെ വലുതാണ്.
നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,53,21,089 ആണ്. ഇവരിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസത്തിനുള്ളിലാണ് രാജ്യത്ത് രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 10 ലക്ഷം കൂടിയത്. 20,31,977 ആളുകൾ നിലവിൽ രാജ്യത്ത് ചികിൽസയിൽ കഴിയുമ്പോൾ, ഇതുവരെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 1,31,08,582 ആണ്.
രാജ്യത്ത് വലിയ ആശങ്ക സൃഷ്‌ടിച്ചുകൊണ്ടാണ് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിക്കുന്നത്. പ്രതിദിന മരണസംഖ്യ വലിയ രീതിയിൽ ഉയരുന്നത് കോവിഡ് സങ്കീർണതകൾ വർധിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിച്ചതിന് ശേഷം രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത മരണസംഖ്യ 1,80,530 ആണ്. രാജ്യത്തെ നിലവിലത്തെ കോവിഡ് സ്‌ഥിതി വിലയിരുത്തുന്നതിനായി ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട് ചെയ്യുന്നത് മഹാരാഷ്‌ട്രയിൽ നിന്നുമാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്‌ഥാനത്ത് 58,924 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ രോഗവ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഡെൽഹിയിൽ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണം 23,686 ആണ്. രാജ്യ വ്യാപകമായി കോവിഡ് വാക്‌സിനേഷൻ കുത്തനെ ഉയർത്തിയെങ്കിലും പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.
Read also : തമിഴ്‌നാട്ടിൽ ഓക്‌സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന് ആരോപണം; പ്രതിഷേധം