തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമ പട്ടിക പുറത്തുവന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ഡിസിസി പുനഃസംഘടനയുമായി ബന്ധമുള്ള അന്തിമ പട്ടിക എഐസിസി പരിഗണിക്കുന്നതേയുള്ളു. ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്‌ഥാന രഹിതമാണ്; കെ സുധാകരൻ വ്യക്‌തമാക്കി.
സമൂഹ മാദ്ധ്യമങ്ങളിലൂടെ പട്ടിക പുറത്തുവിട്ടു എന്ന രീതിയിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.
അതേസമയം ഭാരവാഹി പട്ടികയിലെ അസംതൃപ്‌തർ പുത്തരിയല്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. എല്ലാവരെയും തൃപ്‌തിപ്പെടുത്തുന്ന ഭാരവാഹി പട്ടിക തയ്യാറാക്കാൻ കഴിയില്ലെന്നും സീറ്റ് സംബന്ധിച്ച തർക്കങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. കൂടാതെ പരിഗണിക്കപ്പെടുന്നവർക്ക് വേറെ സ്‌ഥാനങ്ങൾ നൽകുമെന്നും കൊടിക്കുന്നിൽ അറിയിച്ചു.
എല്ലാവരെയും പൂർണമായി തൃപ്‌തിപ്പെടുത്തി കൊണ്ട് ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടന സാധ്യമാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരനും പ്രതികരിച്ചിരുന്നു.
എന്നാൽ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കൂടാതെ ജില്ലാ കോൺഗ്രസ് കമ്മറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും വിഎം സുധീരനും അടക്കമുള്ളവർ ഹൈക്കമാൻഡിനെ പരാതി അറിയിച്ചിരുന്നു. കൂടിയാലോചന നടത്താതെയാണ് പട്ടിക എന്നായിരുന്നു പരാതി.
അതേസമയം ഡിസിസി പ്രസിഡണ്ടുമാരെ രണ്ടു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്‌ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്.
Most Read: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്‌ഥാനം ഭഗത് സിംഗിന് തുല്യം; സ്‌പീക്കർ