തൃശൂർ : മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇത്തവണയും തൃശൂർ പൂരം നടത്തണമെന്ന ആവശ്യവുമായി സംഘാടകർ രംഗത്ത്. കോവിഡ് മാനദണ്ഡങ്ങൾ മാറ്റിവച്ച് എല്ലാ വർഷത്തെയും പോലെ തന്നെ പൂരം നടത്തണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ വ്യക്‌തമാക്കി. പൂരം നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാൻ കളക്‌ടറുടെ അധ്യക്ഷതയില്‍ ഇന്ന് വീണ്ടും യോഗം ചേരും.
സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പൂരം പഴയപടി തന്നെ നടത്താനുള്ള സമ്മർദ്ദ തന്ത്രമാണ് ഇപ്പോൾ സംഘാടകർ നടത്തുന്നത്. പൂരം നടത്തിപ്പില്‍ യാതൊരു തരത്തിലും വെള്ളം ചേര്‍ക്കാനാകില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും 8 ഘടകക്ഷേത്രങ്ങളുടെയും ഉറച്ച നിലപാട്. പൂരം വിളംബരം അറിയിച്ച് തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതലുളള 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളില്‍ ഒന്നുപോലും വെട്ടികുറക്കരുതെന്നും, 8 ക്ഷേത്രങ്ങളില്‍ നിന്നുളള ഘടകപൂരങ്ങൾ നടത്തണമെന്നുമാണ് സംഘാടകർ ആവശ്യപ്പെടുന്നത്.
സംഘാടകർ തങ്ങളുടെ ആവശ്യം ഇന്ന് നടക്കുന്ന യോഗത്തിൽ ജില്ലാ ഭരണകൂടത്തെയും, സർക്കാറിനെയും അറിയിക്കും. അവരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകാത്ത സാഹചര്യത്തിൽ ശക്‌തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സംഘാടകർ വ്യക്‌തമാക്കി. ഏപ്രിൽ 23ആം തീയതിയാണ് പൂരം നടക്കുക.
Read also : ബംഗാൾ തിരഞ്ഞെടുപ്പ്; മമതാ ബാനർജി ഇന്ന് നന്ദിഗ്രാമിൽ