കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപ് ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തി. ആദ്യം ദിലീപിനെ ഒറ്റക്ക് ഇരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം. ദിലീപിനെ കൂടാതെ ചോദ്യം ചെയ്യലിനായി മറ്റ് രണ്ട് പ്രതികൾ കൂടി കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ എത്തിയിട്ടുണ്ട്. ദിലീപിന്റെ ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് എത്തിയത്.
ചോദ്യം ചെയ്യുന്നത് മുഴുവൻ വീഡിയോ ക്യാമറയിൽ പകർത്തും. ആദ്യഘട്ടത്തിൽ ഓരോ പ്രതികളെയും വെവ്വേറെ ചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്‌ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളോടും ഞായറാഴ്‌ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്‌ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോർട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് ഇന്നലെ നൽകിയ നിർദ്ദേശം.
രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്‌റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസം ഉണ്ടായാൽ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.
Most Read: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ചൊവ്വാഴ്‌ച ചേരും; വിവാദങ്ങൾ ചർച്ചയാകും