കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളുടെ അടിസ്‌ഥാനത്തിൽ ക്രൈംബ്രാഞ്ച് ദിലീപ് ഉൾപ്പടെയുള്ളവർക്ക് എതിരായി എടുത്ത ഗൂഢാലോചന കേസിലെ മുൻകൂർ ജാമ്യഹരജിയിൽ ഹൈക്കോടതി ഇന്ന് ഉച്ചക്ക് മുൻപ് വിധിപറയും.
ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിനുപുറമേ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടിഎൻ സുരാജ്, ഡ്രൈവർ കൃഷ്‌ണപ്രസാദ് (അപ്പു), സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹരജികളാണ് കോടതിയിലുള്ളത്.
അതേസമയം, ബാലചന്ദ്രകുമാർ പുറത്തുവിട്ട സംഭാഷണ ശകലങ്ങൾ നടന്‍ ദിലീപിന്റേയും സഹോദരന്‍ അനൂപിന്റേയും സഹോദരീഭര്‍ത്താവ് സൂരാജിന്റേയും തന്നെയാണോ എന്ന് പരിശോധിക്കാന്‍ ആലുവ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ശബ്‌ദ പരിശോധനയുടെ തീയതി ക്രൈംബ്രാഞ്ച് തീരുമാനിക്കും.
ദിലീപിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരേ കണ്ണൂർ സ്വദേശിനി നൽകിയ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശമനുസരിച്ച് എളമക്കര പൊലീസ് സ്‌റ്റേഷനാണ് പ്രാഥമിക അന്വേഷണ ചുമതല.
2011 ഡിസംബറിൽ, സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് വിളിച്ചു വരുത്തി, സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വച്ച് പീഡിപ്പിച്ചെന്നാണ് ബാലചന്ദ്ര കുമാറിനെതിരേ യുവതി നൽകിയ പരാതി.
Health: മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? ഒരു ഹൊറർ സിനിമ കാണൂ