തിരുവനന്തപുരം: മലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ കുട്ടികൾക്കും അധ്യാപകർക്കും കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനത്തെ സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമാക്കുന്നു. കോവിഡ് പരിശോധന മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കുട്ടികൾ തമ്മിൽ ഇടകലരാൻ അനുവദിക്കരുതെന്നും പൊതു വിദ്യാഭ്യാസ ഡയക്‌ടറേറ്റ് അറിയിച്ചു. കർശനമാക്കിയ നിർദ്ദേശം ഉടൻ നൽകുമെന്നും ഉദ്യോഗസ്‌ഥർ അറിയിച്ചു.
ഇന്നലെ മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ 34 അധ്യാപകർക്കും 150 വിദ്യർഥികൾക്കും കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ പെരുമ്പടമ്പ് വന്നേരി ഹയർ സെക്കണ്ടറി സ്‌കൂളിലും കോവിഡ് വ്യാപനം സ്‌ഥിരീകരിച്ചിരുന്നു. വന്നേരി സ്‌കൂളിൽ 40 അധ്യാപകർക്കും 36 വിദ്യാർഥികൾക്കുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ഇരുസ്‌കൂളുകളും അടിയന്തിരമായി അടച്ചുപൂട്ടി.
തുടർന്ന് മലപ്പുറം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഒപ്പം തന്നെ കോവിഡ് വ്യാപനം ഉണ്ടായ രണ്ട് സ്‌കൂളുകളിലും പരിസര പ്രദേശങ്ങളിലും ആർടിപിസിആർ പരിശോധനകൾ നടത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കിയിരുന്നു. കോവിഡ് സ്‌ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
Read also: ശബരിമലയിൽ പ്രധാനം ജനങ്ങളുടെ അഭിപ്രായം; എസ് രാമചന്ദ്രൻ പിള്ള