ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്‌റ്റോക്ക് സംബന്ധിച്ച വിശദാംശങ്ങൾ പരസ്യപ്പെടുത്തരുതെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. വാക്‌സിന്‍ സ്‌റ്റോക്ക്, അവ സൂക്ഷിക്കുന്ന താപനില എന്നീ വിവരങ്ങള്‍ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ്. അനുമതിയില്ലാതെ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് നിർദ്ദേശം.
ഈ വിവരങ്ങള്‍ പല സംസ്‌ഥാനങ്ങളും മാദ്ധ്യമങ്ങളിലൂടെയും മറ്റും പുറത്തുവിടുന്നുണ്ട്. ഇത് സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്.
അതേസമയം, സെപ്റ്റംബറോടെ രാജ്യത്തെ 80 ശതമാനം പേർക്ക് വാക്‌സിൻ നല്‍കണമെന്നും കേന്ദ്രം അറിയിച്ചു. ഒരുദിവസം 90 ലക്ഷം പേര്‍ക്കെങ്കിലും വാക്‌സിൻ നല്‍കുന്ന തരത്തില്‍ വാക്‌സിനേഷൻ വര്‍ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.
വാക്‌സിൻ നയം മാറ്റിയതിന് ശേഷമുള്ള പുതുക്കിയ മാർഗരേഖ കേന്ദ്രം പുറത്തിറക്കിയിരുന്നു. രോഗികളുടെ എണ്ണവും ജനസംഖ്യയും കണക്കാക്കിയാകും സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്രം വാക്‌സിൻ നൽകുക.
വാക്‌സിൻ പാഴാക്കിയാല്‍ വിതരണത്തില്‍ കുറവ് വരുത്തും. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിൻ നൽകുമ്പോൾ അതിന്റെ മുൻഗണനാ ക്രമം സംസ്‌ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.
Most Read: കോൺഗ്രസ് ദുഷ്‌കരമായ അവസ്‌ഥയിലാണ്, യുക്‌തിയുള്ളവർക്ക് അതറിയാം; സൽമാൻ ഖുർഷിദ്