മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തിൽ ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി മഹാരാഷ്ട്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമ നിർമ്മിച്ച് പ്രശസ്തനായ ചലച്ചിത്ര നിർമ്മാതാവ് സന്ദീപ് സിങ്ങിനെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ് മുഖ് പറഞ്ഞു.
“പ്രധാനമന്ത്രിയെക്കുറിച്ചുള്ള ജീവിത കഥ തയ്യാറാക്കിയ സന്ദീപ് സിങ്ങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത്? അതുപോലെ ബോളിവുഡുമായും മയക്കുമരുന്നുമായും അദ്ദേഹത്തിന് എന്ത് ബന്ധമാണുള്ളത്? തുടങ്ങിയവയെല്ലാം സിബിഐ അന്വേഷിക്കും. ഇതിനെക്കുറിച്ചെല്ലാം എനിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികൾ സിബിഐക്കു കൈമാറും”- ദേശ് മുഖ് പറഞ്ഞു.
മഹാരാഷ്ട്ര സർക്കാരിലെ സഖ്യ കക്ഷിയായ കോൺഗ്രസും ദേശ് മുഖിന്റെ എൻസിപിയും വെള്ളിയാഴ്ച സുശാന്ത് സിങ് രജപുത് കേസിലെ ബിജെപി ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സർക്കാർ മനഃപൂർവ്വം വൈകിപ്പിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര സർക്കാർ നീക്കം ശക്തമാക്കിയത്.
2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം.നരേന്ദ്ര മോദി എന്ന ചിത്രം നിർമ്മിച്ചതിനു ശേഷമാണ് സന്ദീപ് സിങ് പ്രശസ്തനായത്.