തിരുവനന്തപുരം: കോൺസുലേറ്റ് വഴി സ്വർണം കടത്തിയ സംഭവത്തിൽ സ്വപ്‌ന സുരേഷ് നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സ്വപ്‌നക്ക് സമൻസ് അയച്ചു. കസ്‌റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം.
മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദ്ദം ചെലുത്തിയെന്ന തന്റെ ഓഡിയോ ശിവശങ്കറിന്റെ തിരക്കഥ ആണെന്നായിരുന്നു സ്വപ്‌നയുടെ തുറന്ന് പറച്ചിൽ. ശിവശങ്കർ ആസൂത്രണം ചെയ്‌ത പദ്ധതിക്കനസരിച്ച് ഗാർഡ് നിന്ന് പോലീസ് ഉദ്യോഗസ്‌ഥയാണ് മൊബൈലിൽ ശബ്‌ദം റെക്കോർഡ് ചെയ്‌തതെന്നും സ്വപ്‌ന വ്യക്‌തമാക്കി. ഈ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്ക് എതിരെ സംസ്‌ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സിംഗിൾ ബെഞ്ച് ഇത് തടഞ്ഞു.
അതേസമയം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദ്ദം ഉണ്ടായിരുന്നതായി എം ശിവശങ്കർ തന്റെ ആത്‌മകഥയിലും വ്യക്‌തമാക്കുന്നുണ്ട്. തന്നെ അറസ്‌റ്റ് ചെയ്‌താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതിയെന്നും, നയതന്ത്രബാഗേജ് കസ്‌റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്‌ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കർ തന്റെ ആത്‌മകഥയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
Read also: കോഴിക്കോട് സിൽവർ ലൈൻ വിരുദ്ധ സമരപന്തൽ ദയാബായി ഇന്ന് സന്ദർശിക്കും