പോർട്ടോ: യൂറോ കപ്പിന് മുന്നോടിയായി നടന്ന അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോൾ മൽസരങ്ങളിൽ സ്‌പെയിനും പോർച്ചുഗലും സമനിലയിൽ പിരിഞ്ഞപ്പോൾ ഇറ്റലിക്ക് തകർപ്പൻ ജയം. ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന സ്‌പെയിൻ-പോർച്ചുഗൽ പോരാട്ടത്തിന് പ്രതീക്ഷിച്ചത്ര വേഗമുണ്ടായില്ല. ഇരു ടീമുകളും കാര്യമായ അവസരങ്ങൾ തുറന്നെടുക്കുന്നതിൽ പരാജയപ്പെട്ടു.
സ്‌പെയിനിനാണ് കൂടുതൽ ഗോളവസരങ്ങൾ ലഭിച്ചത്. അതാവട്ടെ അൽവാരോ മൊറാട്ടയും ഫെരാൻ ടോറസും പാഴാക്കി. മൊറോട്ടയുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ ഇടിച്ച് മടങ്ങുകയാണുണ്ടായത്. പോർച്ചുഗലിന് ഒരേയൊരു ഗോളവസരമാണ് ലഭിച്ചത്. അവസാന നിമിഷം ലഭിച്ച അവസരം ഡാനിലൊ പെരേര സ്‌പാനിഷ് ഗോളി ഉനൈ സൈമണിന്റെ കൈയിലേക്ക് അടിച്ച് നഷ്‌ടപ്പെടുത്തി. പോർച്ചുഗലിനുവേണ്ടി ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇറങ്ങിയെങ്കിലും നിറംമങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.
ബൊളോണയിൽ ഗോൾവർഷം നടത്തിയാണ് ഇറ്റലി ചെക്ക് റിപ്പബ്ളിക്കിനെ മുക്കിക്കളഞ്ഞത്. മടക്കമില്ലാത്ത നാലു ഗോളിനായിരുന്നു ജയം. ഇറ്റലി ഗോൾ വഴങ്ങാത്ത തുടർച്ചയായ എട്ടാമത്തെ മൽസരമാണിത്. ഇരുപത്തിമൂന്നാം മിനിറ്റിൽ ലാസിയോ സ്ട്രൈക്കർ ഷീരോ ഇമ്മൊബൈലിലൂടെയാണ് ഇറ്റലി സ്‌കോറിങ്ങിന് തുടക്കമിട്ടത്.
നാൽപത്തിരണ്ടാം മിനിറ്റിൽ ഇന്റർ മിഡ്‌ഫീൽഡർ നിക്കോളോ ബരെല്ല ലീഡുയർത്തി. പിറന്നാൾ ദിനത്തിൽ നപ്പോളി സ്ട്രൈക്കർ ലോറെൻസോ ഇൻസിനെ ലീഡ് മൂന്നാക്കി. എഴുപത്തിമൂന്നാം മിനിറ്റിൽ ബാരാർഡി പട്ടിക തികയ്‌ക്കുകയും ചെയ്‌തു.
Read Also: ലോകകപ്പ് യോഗ്യത; മിശിഹായുടെ ഗോളും തുണയായില്ല, അർജന്റീനയ്‌ക്ക് സമനില