ചെന്നൈ: മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അപ്‌സര റെഡ്ഡി രാജിവെച്ചു. കോൺഗ്രസിന് മേലുള്ള ഗാന്ധി കുടുംബത്തിന്റെ അമിത നിയന്ത്രണം പാർട്ടിയെ നശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇക്കാര്യം അപ്‌സര ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഹൈക്കമാൻഡിന് രാജിക്കത്ത് നൽകിയതായും അപ്‌സര ട്വീറ്റ് ചെയ്‌തു. കോൺഗ്രസിന്റെ ആദ്യ ട്രാൻസ്ജെൻഡർ ജനറൽ സെക്രട്ടറി കൂടിയായിരുന്നു തമിഴ്‌നാട് സ്വദേശിയായ അപ്‌സര റെഡ്ഡി. 2019 ജനുവരി 8 ന് കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധിയാണ് ഇവരെ അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചത്.
Also Read: ഡിസംബര്‍ 31 വരെ സ്‌കൂളുകള്‍ തുറക്കില്ല; മുംബൈ
രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തമിഴ് ജനതയിൽ നിന്ന് ഏറെ അകലെയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റേത് ഏറ്റവും മോശം പ്രകടനമായിരുന്നെന്നും അപ്‌സര വിമർശിച്ചു. കോൺഗ്രസ് വിട്ടതിന് എഐഡിഎംകെയിലാണ് അപ്‌സര ചേർന്നത്. മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർശെൽവം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. തമിഴ്‌നാട്ടിൽ എൻഡിഎയുടെ ഭാഗമായി മൽസരിക്കുമെന്നും അപ്‌സര അറിയിച്ചിട്ടുണ്ട്.