ന്യൂഡെൽഹി: ഹരിയാനയിൽ കർഷകർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെ അപലപിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “വീണ്ടും കർഷകരുടെ രക്‌തം വീണിരിക്കുന്നു, ഇന്ത്യ ലജ്‌ജയോടെ തലകുനിക്കുന്നു,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഹരിയാനയിലെ കര്‍ണാല്‍ ടോള്‍ പ്ളാസയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തിനിടെ ആയിരുന്നു പോലീസ് ലാത്തിവീശിയത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ സംസ്‌ഥാന ബിജെപി അധ്യക്ഷൻ ഒപി ധങ്കറിന്റെ അകമ്പടി വാഹനം കർഷകർ തടയാൻ ശ്രമിച്ചതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ ഉണ്ടായത്.
फिर ख़ून बहाया है किसान का,
शर्म से सर झुकाया हिंदुस्तान का!#FarmersProtest #किसान_विरोधी_भाजपा pic.twitter.com/stVlnVFcgQ— Rahul Gandhi (@RahulGandhi) August 28, 2021
കർണാലിൽ കർഷകർക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ വിവിധ സ്‌ഥലങ്ങളിൽ കർഷകർ റോഡുകൾ ഉപരോധിച്ചു. മുളകൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിൽ റോഡിലിട്ട് അതിൽ ഇരുന്നുകൊണ്ടാണ് കർഷകർ റോഡുകൾ തടഞ്ഞത്. ഇതേത്തുടർന്ന് ഡെൽഹി-അമൃത്‌സർ ദേശീയ പാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാന യൂണിറ്റ് നേതാവ് ഗുർണം സിംഗ് ചാരുണിയാണ് റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്‌തത്.
Most Read: തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത