തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്‌റ്റ് സംഘടനയാണെന്ന എഐഎസ്എഫിന്റെ ആരോപണം തള്ളി എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി സച്ചിൻ ദേവ്. എന്ത് അടിസ്‌ഥാനത്തിലാണ് എഐഎസ്എഫ് പരാമർശമെന്ന് അറിയില്ല. എസ്എഫ്ഐക്കെതിരെ ചർച്ച ചെയ്‌താൽ മാദ്ധ്യമ വാർത്തയാകുമെന്ന് എഐഎസ്എഫ് കരുതുന്നുണ്ടെന്നും സച്ചിൻ ദേവ് പ്രതികരിച്ചു.
സംസ്‌ഥാന നിലവാരത്തിലുളള സമ്മേളനം ചർച്ച ചെയ്‌തത് ഒറ്റപ്പെട്ട സംഭവങ്ങളെ പറ്റി മാത്രമാണ്. ഫാസിസവും ജനാധിപത്യ വിരുദ്ധതയും എഐഎസ്എഫിന്റെ പൂർവ കാല ചരിത്രമാണ്. ജനാധിപത്യത്തെ സംരക്ഷിക്കുന്ന സംഘടനയ്‌ക്ക് നേരെ എഐഎസ്എഫ് വിമർശനം ഉന്നയിക്കേണ്ട. ക്യാംപസുകളിലും സർവകലാശാലകളിലും എഐഎസ്എഫ് നിലനിൽക്കുന്നത് എസ്എഫ്ഐയുടെ സഹായത്തോടെയാണ്.
ഇടതുപക്ഷ വിദ്യാർഥി പ്രസ്‌ഥാനങ്ങളുടെ വിശാല ഐക്യത്തിനെതിരാണ് എഐഎസ്എഫ് നിലപാടെന്നും സച്ചിൻ ദേവ് അഭിപ്രായപ്പെട്ടു. എഐഎസ്എഫ് സംസ്‌ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐക്കെതിരായ രൂക്ഷവിമർശനമുളളത്. സ്വാധീനമുള്ള ക്യാംപസുകളിൽ ഫാസിസ്‌റ്റ് ശൈലിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്.
ഉത്തരേന്ത്യയിൽ എബിവിപി നടപ്പാക്കുന്ന ഫാസിസ്‌റ്റ് രീതി കേരളത്തിൽ എസ്എഫ്ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്ഐയ്‌ക്ക് കൊടിയിൽ മാത്രമേയുള്ളുവെന്നും സംഘടന വിമർശിച്ചു. റിപ്പോർട്ടിലെ വിമർശനം എഐഎസ്എഫ് സംസ്‌ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്‌തിരുന്നു.
Read Also: യുഡിഎഫിലെ കക്ഷികൾ അസംതൃപ്‌തർ; ലീഗിനെ തള്ളാതെ എൻസിപി