പാലക്കാട്: ജില്ലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ അറിയിച്ചു. ജലാശയങ്ങളോട് ചേർന്ന സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം ഫലപ്രദമാക്കാൻ വളണ്ടിയർ ടീം രൂപീകരിക്കാം. സന്നദ്ധ സേവനത്തിന് താൽപ്പര്യമുള്ള വ്യക്തികളെ സംഘടിപ്പിച്ച് അഗ്നിരക്ഷാ വകുപ്പുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലേക്ക് വാഹനങ്ങളിൽ പോകരുത്, വെള്ളക്കെട്ടിലൂടെ നടക്കുന്നത് പരമാവധി ഒഴിവാക്കുക, അത്യാവശ്യമെങ്കിൽ നീളമുള്ള വടി ഉപയോഗിച്ച് ആഴമളന്ന് മുന്നോട്ടുപോകണം, വൈദ്യുതക്കാലുകൾക്ക് സമീപം നടക്കരുത്, വെള്ളം കയറിയ സ്ഥലങ്ങളിലെ വൈദ്യുതി മെയിൻ കണക്ഷനും ഗ്യാസ് മെയിൻ കണക്ഷനും ഓഫാക്കണം.
മഴക്കാലം കഴിയുന്നതുവരെ വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കണമെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ഓവുചാലുകൾ, കുഴികൾ എന്നിവിടങ്ങളിൽനിന്ന്‌മാറി സഞ്ചരിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളക്കെട്ടിൽ ഇറങ്ങാനോ കളിക്കാനോ കുട്ടികളെ അനുവദിക്കരുത്. മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസിക യാത്രകളും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. (This is a demo news content for testing purposes)