തിരുവനന്തപുരം: കുതിച്ചുയരുന്ന സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാൻ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതൽ സവാള ഇറക്കുമതി ചെയ്‌ത് സപ്ലൈകോയിലൂടെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ അറിയിച്ചു. അതേസമയം, കൃത്രിമ ക്ഷാമം സൃഷ്‌ടിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കർണാടകയിൽ നിന്നും മഹാരാഷ്‌ട്രയിൽ നിന്നുമുള്ള സവാളയുടെ ഇറക്കുമതി കുറഞ്ഞതോടെ മാർക്കറ്റിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. ഇതോടെ ഉള്ളിക്കും സവാളക്കും പ്രതിദിനം 10 രൂപയോളമാണ് വില കൂടുന്നത്. ചാല ചന്തയിൽ കഴിഞ്ഞ ദിവസം സവാളക്ക് 90 രൂപയും ഉള്ളിക്ക് 120 രൂപയുമായിരുന്നു വില. രണ്ടാഴ്‌ച കൊണ്ടാണ് വില ഇരട്ടിയായത്. 2020 ന്റെ തുടക്കത്തിലും വിലക്കയറ്റം ഉണ്ടായിരുന്നു. നാഫെഡ് വഴി കൂടുതൽ ഇറക്കുമതി ചെയ്‌താണ് അന്ന് പ്രശ്‌നം പരിഹരിച്ചത്. അതേ വഴി തന്നെയാണ് ഇത്തവണയും ഭക്ഷ്യവകുപ്പ് തെരഞ്ഞെടുത്തിരിക്കുന്നത്.
വിലക്കയറ്റം കണക്കിലെടുത്ത് രാജ്യത്തെ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങളില്‍ ഡിസംബര്‍ 15 വരെ കേന്ദ്രസർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. കരുതല്‍ ശേഖരത്തില്‍ നിന്ന് കൂടുതല്‍ സവാള വിപണിയിലെത്തിച്ച് വില വര്‍ധന നിയന്ത്രിക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.