പനജി: എൻഡിഎ സഖ്യകക്ഷിയായ ഗോവ ഫോർവേർഡ് പാർട്ടി (ജിഎഫ്‌പി) മുന്നണി വിട്ടു. എൻഡിഎ നേതൃത്വത്തിലുള്ള സംസ്‌ഥാന സർക്കാർ ഗോവ വിരുദ്ധ നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് ജിഎഫ്‌പി മുന്നണി വിട്ടത്. ഗോവയുടെ തനതായ ജീവിതശൈലി, പാരമ്പര്യം, പരിസ്‌ഥിതി, ഉപജീവനം എന്നിവയെല്ലാം സർക്കാർ തുലച്ചുവെന്ന് ജിഎഫ്‌പി അധ്യക്ഷൻ വിജയ് സർദേശായി പറഞ്ഞു.
ജൂലൈ 2019ൽ തന്നെ മുന്നണിയുമായി വിട്ട് നിൽക്കുകയായിരുന്നുവെന്നും തീരുമാനത്തിൽ പുനപരിശോധന ഇല്ലെന്നും സർദേശായി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിയും എൻഡിഎ ദേശീയ അധ്യക്ഷനുമായ അമിത് ഷാക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മുന്നണി വിട്ടെങ്കിലും ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾക്കും ഗോവൻ ജനതയുടെ ആഗ്രഹങ്ങൾക്കും ഒപ്പം നിലകൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
മനോഹർ പരീക്കർ നേതൃത്വം നൽകിയ ഗോവൻ മന്ത്രിസഭയിൽ അംഗമായിരുന്നു സർദേശായി. അതേസമയം, എൻഡിഎ വിട്ട ജിഎഫ്‌പി കോൺഗ്രസുമായി അടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Read also: കർണാടക ആർടിസി പണിമുടക്ക്; അന്തർസംസ്‌ഥാന സർവീസുകൾ നിശ്‌ചലം