തിരുവനന്തപുരം: കാമുകനായ ഷാരോണിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്‌മയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. പോലീസ് സ്‌റ്റേഷനിൽ ആത്‍മഹത്യ ചെയ്യാൻ ശ്രമിച്ച ഗ്രീഷ്‌മ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിൽസയിലാണ്. ഇവിടെയെത്തിയാണ് പൊലീസുകാർ അറസ്‌റ്റ് രേഖപ്പെടുത്തിയത്. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റും അറസ്‌റ്റ് രേഖപ്പെടുത്താൻ പൊലീസുകാർക്കൊപ്പം ആശുപത്രിയിൽ എത്തിയിരുന്നു.
സ്വകാര്യ ദൃശ്യങ്ങൾ താനുമായി വിവാഹം നിശ്‌ചയിച്ച പുതിയ പ്രതിശ്രുതവരനായ പട്ടാളക്കാരന് കൈമാറുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഗ്രീഷ്‌മ പറഞ്ഞു. ഇതിനായാണ് കൂടുതൽ അടുപ്പം കാണിച്ചതും വീട്ടിലേക്കു എത്തിച്ചതെന്നും ഗ്രീഷ്‌മ അന്വേഷണ ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തി. ഗ്രീഷ്‌മയുടെ ബന്ധുക്കൾക്കോ മറ്റാർക്കെങ്കിലുമോ കേസിൽ പങ്കുണ്ടോ എന്ന അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു.
ഗ്രീഷ്‌മ പൊലീസ് കസ്‌റ്റഡിയിൽ ആത്‌മഹത്യക്ക് ശ്രമിച്ചിരുന്നു. സ്‌റ്റേഷൻ ശുചിമുറി വൃത്തിയാക്കാനായി ഉപയോഗിക്കുന്ന അണുനാശിനി കുടിച്ച ഗ്രീഷ്‌മയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് റൂറല്‍ എസ്‍പി ഡി ശില്‍പ പറഞ്ഞു. ഗ്രീഷ്‌മയെ ഇന്നുതന്നെ റിമാൻഡ് ചെയ്യും. ഇതിനായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റും മെഡിക്കല്‍ കോളേജിലെത്തും.
രണ്ടു പോലീസുകാർക്ക് സസ്‌പെൻഷൻ
രാവിലെ എസ്‌പി ഓഫിസിലെത്തിച്ച് അറസ്‌റ്റും തെളിവെടുപ്പ് അടക്കമുള്ള തുടര്‍നടപടികളും പൂർത്തീകരിക്കാനായി ഗ്രീഷ്‌മയെ നെടുമങ്ങാട് സ്‌റ്റേഷനിൽ എത്തിക്കുകയും സുരക്ഷക്ക് വനിതാ എസ്‌ഐയും മൂന്നു വനിതാ പൊലീസുകാരെയും പ്രത്യേകം ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പോലീസുകാര്‍ ഗ്രീഷ്‌മയെ കൊണ്ടുപോയത് സ്‌റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വെച്ചാണ് അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്‌ഥത പ്രകടിപ്പിച്ച ഗ്രീഷ്‌മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ടു പൊലീസുകാർക്ക് സസ്‌പെൻഷൻ ലഭിച്ചു. നെടുമങ്ങാട് സ്‌റ്റേഷനിലെ ഗായത്രി, സുമ എന്നിവരെയാണു സസ്പെൻഡ് ചെയ്‌ത് ഉത്തരവിറക്കിയത്. ഇവരാണ് ഗ്രീഷ്‌മയെ ശുചിമുറിയിലേക്കു കൊണ്ടുപോയത്. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്‌മക്ക് ഉപയോഗിക്കാനായി പ്രത്യേക ശുചിമുറി തയാറാക്കിയിരുന്നു. എന്നാൽ, മറ്റൊരു ശുചിമുറിയിലേക്കാണ് ഗ്രീഷ്‌മയെ കൊണ്ടുപോയത്. ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം ഉണ്ടായിട്ടും നടത്തിയ ഈ വീഴ്‌ച അതിജാഗ്രത കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് റൂറൽ എസ്‍പി പറഞ്ഞു.
Most Read: ഗുജറാത്തിലെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ ജനം തീരുമാനിക്കും; അരവിന്ദ് കെജ്‍രിവാൾ