ഹത്രസ് പ്രതിഷേധം; രാജ്യദ്രോ​ഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ

By Desk Reporter, Malabar News
Yogi-adithyanath_2020-Oct-05
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തു. ഹത്രസ് സംഭവത്തിൽ യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കലാപത്തിന് ആസൂത്രണം നടത്തിയിട്ടുണ്ട് എന്നുമാണ് പോലീസ് പറയുന്നത്. വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആളുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള ​ഗുരുതര വകുപ്പുകൾ ചുമത്തി പുതിയ എഫ്ഐആർ തയ്യാറാക്കിയിരിക്കുകയാണ് യുപി പോലീസ്.

രാജ്യദ്രോഹക്കുറ്റം, ക്രിമിനൽ ​ഗൂഢാലോചന, കലാപത്തിന് ആസൂത്രണം ചെയ്യുക തുടങ്ങി ആറോളം വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. ഹത്രസിലെ ചാന്ദ് പോലീസ് സ്‌റ്റേഷനിലാണ് എഫ്ഐആർ ‍രജിസ്‌റ്റർ ചെയ്‌തത്‌‌.

സർക്കാരിനെതിരെ വലിയ ഗൂഢാലോചന നടക്കുന്നു എന്നും വികസന പ്രവർത്തനങ്ങൾ വലിയതോതിൽ നടക്കുമ്പോൾ അതിനെതിരായ ആസൂത്രിത നീക്കമാണെന്നും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് കഴിഞ്ഞ് മണിക്കൂറുകൾക്ക് അകമാണ് പോലീസിന്റെ പുതിയ എഫ്ഐആർ എന്നതും ശ്രദ്ധേയമാണ്.

Must Read:  യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

അതേസമയം, ഹത്രസ് പെൺകുട്ടി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യുപി സർക്കാരിന്റേയും പോലീസിന്റെയും ഭാ​ഗത്തു നിന്ന് ​ഗുരുതര വീഴ്‌ച പറ്റിയതിന് ഓരോ ദിവസവും പുതിയ തെളിവുകൾ പുറത്തു വരുന്നതിന് ഇടയിലാണ് ​ഗുരുതര വകുപ്പുകൾ ചുമത്തിയുള്ള പുതിയ എഫ്ഐആർ വരുന്നത്. ഹത്രസ് സംഭവത്തിൽ യോ​ഗി സർക്കാരിനും ബിജെപിക്കും എതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കുകയും പ്രതിഷേധക്കാരെ ഭയപ്പെടുത്തുകയും ആണ് പുതിയ എഫ്ഐആറിന്റെ ലക്ഷ്യമെന്ന ആക്ഷേപം ഇതിനോടകം ഉയർന്നു കഴിഞ്ഞു.

ഒപ്പം പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന പോലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും വാദത്തെ ഖണ്ഡിക്കുന്ന പ്രസ്‌താവനകളും ഡോക്‌ടർമാരുടെ ഭാ​ഗത്തു നിന്നും വരുന്നുണ്ട്. പെൺകുട്ടി ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് പറയുന്ന പോലീസിന്റെ വാദത്തിന് വിലയില്ലെന്നാണ് അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി (എ എം യു) ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ ഓഫീസർ പറയുന്നത്. താൻ ബലാൽസംഗം ചെയ്യപ്പെട്ടെന്ന് പെൺകുട്ടി പറഞ്ഞ് 11 ദിവസം കഴിഞ്ഞു മാത്രമാണ് സാമ്പിളുകൾ ശേഖരിച്ചത്. സംഭവത്തിൽ 96 മണിക്കൂർ വരെ മാത്രമേ ഫോറൻസിക് തെളിവുകൾ കണ്ടെത്താൻ കഴിയൂവെന്നും അതുകൊണ്ട് ഈ കേസിൽ ബലാൽസംഗം സ്ഥിരീകരിക്കാൻ ഈ റിപ്പോർട്ടിന് കഴിയില്ലെന്നും സിഎംഒ ഡോ. അസീം മാലിക് പറയുന്നു.

Also Read:  ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE