തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. എന്നാൽ ഹൃദയാഘാതത്തിന്റെ കാരണം അറിയാൻ കൂടുതൽ പരിശോധന ഫലം കൂടി വരണമെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി. ഇന്നലെ 11.30ഓടെയാണ് തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിഞ്ഞിരുന്ന സുരേഷ് ആശുപത്രിയിൽ വച്ച് മരിച്ചത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്‌ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്‌ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പടെ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. എന്നാൽ ലോക്കപ്പ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപണം ഉന്നയിച്ചു.
ആരോപണങ്ങൾ ഉയർന്നതോടെ സബ് കളക്‌ടറുടെയും മജിസ്‌ട്രേറ്റിന്റേയും നേതൃത്വത്തിൽ ഇൻക്വിസ്‌റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌തത്. മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും. സുരേഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.
Read also: പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും