മുംബൈ: നഗരത്തിൽ ഇന്ന് രാവിലെ മുതൽ തുടരുന്ന ശക്‌തമായ കാറ്റും മഴയും വിവിധ ഭാഗങ്ങളിൽ നാശം വിതച്ചു. നവി മുംബൈയിൽ നടന്ന രണ്ട് വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ട് പേർ മരണപ്പെട്ടു. ഉറാനിൽ മതിൽ തകർന്ന് ഒരാൾ മരിച്ചു, പാം ബീച്ച് റോഡിൽ തെരുവ് വിളക്ക് വീണതിനെ തുടർന്നും ഒരാൾ കൊല്ലപ്പെട്ടു. മഹാരാഷ്‌ട്രയുടെ തീരത്ത് ചുഴലിക്കാറ്റ് ആഞ്ഞടിക്കുകയും തിങ്കളാഴ്‌ച രാവിലെയോടെ മുംബൈ തീരത്തേക്ക് അടുക്കുകയും ചെയ്‌തതോടെ നഗരം അതീവ ജാഗ്രതയിലാണ്.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളം മെയ് 17ന് രാവിലെ 11 മുതൽ ഉച്ചക്ക് 4 വരെ പ്രവർത്തനം നിർത്തിവച്ചു. മുംബൈയിലെ മോണോറെയിൽ സർവീസുകൾ ഒരു ദിവസത്തേക്ക് റദ്ദാക്കി. കൂടാതെ ബാന്ദ്ര സീ ലിങ്ക് പാതയും അടച്ചു. സെൻട്രൽ റെയിൽവേയുടെ ലോക്കൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടിരിക്കുകയാണ്.
അതിശക്‌തമായ ചുഴലിക്കാറ്റ് തീവ്രതയോടെയാണ് മുംബൈ തീരത്തേക്ക് അടുക്കുന്നതെന്നും ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ നാവികസേനയും അതീവ ജാഗ്രതയിലാണെന്നും ബിഎംസി അധികൃതർ അറിയിച്ചു. മുംബൈയിൽ ഓറഞ്ചു അലർട് പ്രഖാപിച്ചിരിക്കുകയാണ്. കൂടാതെ പാൽഘർ അടക്കമുള്ള തീരദേശ മേഖലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: തൃണമൂൽ നേതാക്കളുടെ അറസ്‌റ്റ്; സിബിഐ ഓഫീസിന് നേരെ കല്ലേറ്, ഗവർണറുടെ വസതിക്ക് മുന്നിൽ പ്രതിഷേധം