മുംബൈ: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മഹാരാഷ്‌ട്രയില്‍ 138 പേർ മരിച്ചതായി റിപ്പോർട്. നിരവധി പേരെ കാണാതായി. രണ്ട് ദേശീയപാതകൾ അടച്ചിട്ടിരിക്കുകയാണ്. സാംഗ്ളിയിലെ കാസ്ബെഡിഗ്രാജ് ഗ്രാമം വെള്ളത്തിൽ മുങ്ങിയതിനാൽ ഭൂരിഭാഗം ഗ്രാമവാസികളെയും ഒഴിപ്പിച്ചു. അടുത്തുള്ള കോളേജിൽ ദുരിതാശ്വാസ ക്യാംപ് ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ജലവിഭവ മന്ത്രി ജയന്ത് പാട്ടീൽ പ്രദേശത്ത് എത്തി.
കനത്ത മഴയിൽ കൃഷ്‌ണ, വാർണ നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. സാംഗ്ളിയിലെ മറ്റു രണ്ട് ഗ്രാമങ്ങളായ തണ്ടുൽവാടി, കനേഗാവ് എന്നിവയും പൂർണമായും വെള്ളത്തിനടിയിലാണ്. ഇവിടേക്ക് ഇതുവരെ അടിയന്തര സഹായങ്ങൾ എത്തിയിട്ടില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. 2019ലെ വെള്ളപ്പൊക്കം പോലെ രൂക്ഷമായില്ലെങ്കിലും, വെള്ളം കുറയാത്തത് ആശങ്കാജനകമാണെന്നും ഇവർ പറയുന്നു.
രത്‌നഗിരി ജില്ലയിലെ ചിപ്ളുൻ പ്രദേശം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദർശിച്ചു. തിങ്കളാഴ്‌ച സാംഗ്ളി, സതാര ജില്ലകൾ സന്ദർശിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്‌ഥാന സർക്കാർ 5 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. മരണപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി റാം നാഥ് കോവിന്ദും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ദേശീയ, സംസ്‌ഥാന ദുരന്ത നിവാരണ സേന, സായുധ സേന എന്നിവയുൾപ്പെടെ 34 സംഘങ്ങൾ രക്ഷാ പ്രവർത്തനത്തിനായി സംസ്‌ഥാനത്ത് തുടരുന്നുണ്ട്.
Read also: സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് പറഞ്ഞിട്ടില്ല; എഐഎംഐഎം യുപി അധ്യക്ഷൻ