മുംബൈ: കൊങ്കണ്‍ മേഖലയിലും മുംബൈയിലും വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്‌തമാകുമെന്നറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ജൂണ്‍ 9 മുതല്‍ നാലുദിവസം കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. തുടര്‍ന്ന് ജില്ലാ ഭരണകൂടങ്ങളോട് ജാഗ്രത പുലര്‍ത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദ്ദേശം നൽകി.
മുന്‍കരുതലിന്റെ ഭാഗമായി അപകടങ്ങള്‍ ഒഴിവാക്കാന്‍ തയ്യാറെടുക്കണമെന്ന് ദുരന്തനിവാരണ വിഭാഗത്തിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. താഴ്‌ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ അപകടാവസ്‌ഥയിലുള്ള കെട്ടിടങ്ങളില്‍ കഴിയുന്നവരെയും സുരക്ഷിതമായ സ്‌ഥലങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് അടുത്തിടെ ബാര്‍ജ് മുങ്ങി നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ ഒഎന്‍ജിസിയോടും ജാഗ്രത പുലര്‍ത്താന്‍ താക്കറെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കോവിഡ് സെന്ററുകളുടെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ മുന്‍കരുതൽ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആശുപത്രികളില്‍ ഓക്‌സിജന്റെ വിതരണം ഒരു കാരണത്താലും തടസപ്പെടരുതെന്നും ആവശ്യമായ ജനറേറ്ററുകളും ഡീസലും കരുതിവെക്കണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു.
Read Also: കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും