കണ്ണൂര്‍: ശക്‌തമായ കടലേറ്റത്തെ തുടര്‍ന്ന് മാഹിയിലെ ചരിത്രസ്‌മാരകം തകര്‍ന്നുവീണു. ന്യൂമാഹി പഞ്ചായത്തിലെ കുറിച്ചിയിൽ കടൽ തീരത്ത് പാറക്കെട്ടിൽ സ്‌ഥാപിച്ച കരിങ്കൽ സ്‌തൂപമാണ് തകർന്നത്. പോർച്ചുഗീസുകാർ സ്‌ഥാപിച്ചതെന്ന് കരുതുന്ന ഈ സ്‌തൂപത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമാണുള്ളത്.
പായ്‌ക്കപ്പലുകൾക്ക് ദിശാ സൂചനയും അപകട സൂചനയും നൽകാനായി സ്‌ഥാപിച്ചതായിരുന്ന ഈ സ്‌തൂപത്തിൽ 1956 വരെ ലാന്തർ കത്തിച്ചു വെച്ചിരുന്നു. ഈ സ്‌തൂപത്തിന് സമീപത്തെ കുന്നില്‍ നേരത്തെ ഒരു കോട്ടയും സ്‌ഥിതി ചെയ്‌തിരുന്നു.
എന്നാൽ 1790ല്‍ മൈസൂർ പടയാളികളും ബ്രിട്ടീഷുകാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് കോട്ട തകർക്കപ്പെട്ടു. ഇതേ കോട്ടയുടെ ഭാഗമായിരുന്നു ഈ സ്‌തൂപം. ഇതിന് സമീപത്ത് കുറുങ്ങോട്ട് നായരുടെ കരോൽ കോവിലകവും സ്‌ഥിതി ചെയ്‌തിരുന്നു. 30 വർഷം മുമ്പ് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള തീരദേശ സുരക്ഷാ വകുപ്പ് ഈ സ്‌തൂപം അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തിയിരുന്നു.
അതേസമയം നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഈ സ്‌തൂപം പൂർവ്വസ്‌ഥിതിയിലാക്കി ചരിത്ര സ്‌മാരകമായി നിലനിർത്തണമെന്ന ആവശ്യമാണ് പൊതു പ്രവർത്തകരും ചരിത്ര വിദ്യാർഥികളും മുന്നോട്ടുവെക്കുന്നത്.
Malabar News: ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്‌ഥാനവും അംഗത്വവും രാജിവച്ച് കാനത്തില്‍ ജമീല