തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് എസ്‌കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി ബിജെപി. എസ്‌ഡിപിഐ പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടപ്പോള്‍ പോലീസ് മുന്‍കരുതല്‍ എടുത്തില്ലെന്ന് ബിജെപി ദേശീയനിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് പറഞ്ഞു. കേരളത്തിലെ മതഭീകരവാദികളുമായി സമരസപ്പെടുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അരങ്ങത്തും അണിയറയിലും ആ ബന്ധമുണ്ട്. മതഭീകരവാദികള്‍ക്ക് അനുകൂലമായ നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
“സഞ്‌ജിത് കൊല്ലപ്പെട്ടപ്പോള്‍, അവന്‍ കൊല്ലപ്പെടേണ്ടവനായിരുന്നു, നിരവധി കേസുകളില്‍ പ്രതിയാണ് എന്നിങ്ങനെയാണ് ജില്ലാ പോലീസ് മേധാവിയടക്കം പ്രചരിപ്പിച്ചത്. അവിടെ ക്രമസമാധാനം പാലിക്കുകയോ കൊലയാളികളെ പിടിക്കുകയോ ചെയ്‌തില്ല. സഞ്‌ജിത് വധക്കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു. പക്ഷേ അതിനെ എതിര്‍ത്തത് സര്‍ക്കാര്‍ തന്നെയാണ്. ഇടത്-ജിഹാദി-അവിശുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഈ നിലപാട്. മതഭീകര സംഘടനകള്‍ ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്‌തിരിക്കുകയാണ്. ഇതിനെല്ലാം തെളിവാണ് പാലക്കാട്ടെ സംഭവങ്ങള്‍,”- കൃഷ്‌ണദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജില്ലയിൽ ഉണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ നാളെ പാലക്കാട് സർവകക്ഷി യോഗം ചേരും. മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ആണ് സർവകക്ഷി യോഗം നടക്കുക. പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടർന്ന് പാലക്കാട് ജില്ലയിൽ നിരോധനാജ്‌ഞ തുടരുന്ന സാഹചര്യത്തിലാണ് സർവകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്.
നാളെ വൈകിട്ട് 3.30ന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
Most Read: വാട്ടർ അതോറിറ്റിയിലെ ഇടത് സംഘടനാ ജീവനക്കാർ സമരത്തിലേക്ക്