ബെയ്‌ജിങ്: ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരയമായ പ്രസ്‌താവനയുമായി ചൈന രംഗത്ത്. ഇന്ത്യ- ചൈന യുദ്ധം ഉണ്ടാകുന്ന സാഹചര്യം ഓർമിപ്പിച്ചുകൊണ്ടാണ് ചൈനയുടെ പ്രകോപനം. യുദ്ധം ഉണ്ടായാൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഭീഷണി ഉയർത്തുന്ന പരാമർശം ചൈനീസ് മുഖപത്രത്തിലാണുള്ളത്. അതിർത്തി കൂട്ടാനുള്ള ചൈനീസ് നീക്കം ഇന്ത്യൻ സേന തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
13ആമത് ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു ചൈനയുടെ പ്രസ്‌താവന. ഇന്നലെയായിരുന്നു ഇന്ത്യ- ചൈന സൈനികതല ചർച്ച നടന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച ചർച്ച വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ചൈന യാതൊരു നിർദ്ദേശവും മുന്നോട്ട് വച്ചില്ലെന്നും, രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്നും ഇന്ത്യ അറിയിച്ചിരുന്നു.
ചർച്ചകൾ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോൾ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യയുടെ പ്രതികരണം. ഹോട്‌സ്‌പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിൻമാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.
Also Read: നിയന്ത്രണ രേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികർ കൊല്ലപ്പെട്ടു