കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്‌ഥാനത്തെ വിദേശമദ്യ വിൽപനശാലകൾ അടച്ചതോടെ വ്യാജവാറ്റ് നിർമാണം വർധിക്കുമെന്ന കണക്കുകൂട്ടലിൽ പരിശോധന കർശനമാക്കി എക്‌സൈസ് വകുപ്പ്. ഇതേ തുടർന്ന് 50 ശതമാനം ജീവനക്കാർ ജോലിക്ക് പ്രവേശിച്ചാൽ മതിയെന്ന നിബന്ധന ഒഴിവാക്കി എല്ലാ ജീവനക്കാരും ഫീൽഡിൽ ഉണ്ടാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ തവണ കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ലക്ഷക്കണക്കിന് ലിറ്റർ വാഷ് ആണ് എക്‌സൈസ് പിടിച്ചെടുത്തത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കിയത്.
ലോക്ക്ഡൗൺ തുടങ്ങി ഒന്നര മാസത്തിനുള്ളിൽ 2.23 ലിറ്റർ വാഷ് ആണ് കഴിഞ്ഞ തവണ അധികൃതർ പിടിച്ചെടുത്തത്. സംസ്‌ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വാഷ് പിടിച്ചെടുത്തത് കോഴിക്കോട് ജില്ലയിൽ നിന്നുമായിരുന്നു. അതിനാൽ തന്നെ ഇത്തവണ വിദേശമദ്യ ശാലകൾ അടച്ചതോടെ ജില്ലയിൽ കർശന പരിശോധന ഏർപ്പെടുത്താൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. നിലവിൽ വ്യാജവാറ്റ് കേന്ദ്രങ്ങൾ കണ്ടെത്താൻ എക്‌സൈസ് ഇന്റലിജൻസിന് പുറമേ ഡപ്യൂട്ടി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ എക്‌സൈസും രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം മാത്രം താമരശ്ശേരി വനമേഖലയിൽ നിന്നും 900 ലിറ്റർ വാഷ് എക്‌സൈസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കൂടാതെ മാഹിമദ്യം ജില്ലയിലേക്ക് കടത്തുന്നത് തടയുന്നതിനും അധികൃതർ പ്രത്യേക പരിശോധന ജില്ലയിൽ നടത്തുന്നുണ്ട്. വിദേശമദ്യ ശാലകൾ അടച്ച സാഹചര്യത്തിൽ കള്ളുഷാപ്പുകളിൽ തിരക്ക് കൂടിയതോടെ അവിടെയും എക്‌സൈസ് സംഘം കർശന പരിശോധന നടത്തുന്നുണ്ട്.
Read also : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി വടകരയിലെ വാക്‌സിനേഷൻ