ജക്കാർത്ത: ഇന്തോനേഷ്യയിലെ ജയിലിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 44 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഇന്തോനേഷ്യയുടെ തലസ്‌ഥാനമായ ജക്കാർത്തയ്‌ക്ക് സമീപമുള്ള തൻഗെരാങ്ങിലെ ജയിലിൽ ബുധനാഴ്‌ച പുലർച്ചെയാണ് തീപിടുത്തമുണ്ടായത്.
41 പേരുടെ മരണമാണ് നേരത്തെ സ്‌ഥിരീകരിച്ചിരുന്നത്. എന്നാൽ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ട് തടവുകാരിൽ മൂന്ന് പേർ വ്യാഴാഴ്‌ച മരണപ്പെട്ടതായി നീതിന്യായ മന്ത്രി യസൊന്ന ലാവോലി അറിയിച്ചു.
തടവുകാരിൽ ഭൂരിഭാഗം പേരും ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ജയിലിൽ തീപടർന്നത്. അപകടത്തിന്റെ കാരണം വ്യക്‌തമല്ല. വൈദ്യുത തകരാറാവാം തീപിടുത്തത്തിന് കാരണമെന്നാണ് അധികൃതർ സംശയിക്കുന്നത്. 1972ൽ നിർമിച്ച ജയിലിന്റെ ഇലക്‌ട്രിക്കൽ സംവിധാനം പിന്നീട് നവീകരിച്ചിട്ടില്ലെന്ന് അധികാരികൾ പറയുന്നു.
അതേസമയം ജയിലിൽ കൂടുതൽ തടവുകാരെ പാർപ്പിച്ചതാണ് മരണസംഖ്യ ഉയർത്തിയതെന്നും ആക്ഷേപമുണ്ട്. തീപിടുത്തമുണ്ടായ ബ്ളോക്കിൽ ഉൾക്കൊള്ളുക പരമാവധി 40 തടവുകാർ ആണെന്നും ഇവിടെ 120 പേരാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നു.
Most Read: വിദ്വേഷ പ്രചാരണം; നിയമ നടപടിക്ക് ഒരുങ്ങി ഐഡി ഫുഡ് പ്രൊഡക്‌ട്‍സ്