തിരുവനന്തപുരം: പോലീസ് കസ്‌റ്റഡിയിലിരിക്കെ ജീപ്പിൽ നിന്നും വീണ് യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കി മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യം കൃത്യമായി അന്വേഷിക്കുമെന്നും, സംഭവത്തിന്റെ നിജസ്‌ഥിതിയും ആരോപണങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്ത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ ജീപ്പിൽ നിന്നും വീണ സനോബർ(32) ഇന്നാണ് മരിച്ചത്. സനോബർ തങ്ങളെ ആക്രമിക്കുന്നതായി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ പൂന്തുറ സ്‌റ്റേഷനിലെ പോലീസുകാർ സനോബറിനെയും ഭാര്യയെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് ഇരുവരെയും വിട്ടയച്ചെങ്കിലും സനോബർ കുമരിച്ചന്തയിൽ റോഡിൽ പോയി കിടന്നതായും, ഇയാളെ പിന്നീട് പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചതായും വ്യക്‌തമാക്കിയിട്ടുണ്ട്.
പിന്നീട് സനോബറിനെ പോലീസ് ജീപ്പിൽ തന്നെ വീട്ടിൽ എത്തിച്ചെങ്കിലും വീട്ടുകാർ ഗേറ്റ് കടക്കാൻ സമ്മതിച്ചില്ലെന്നും, സനോബറിനെതിരെ കേസെടുക്കണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടതായും പോലീസ് അറിയിച്ചു. ഇതേ തുടർന്ന് ഇയാളെയും കൊണ്ട് തിരികെ പോകുമ്പോഴാണ് സനോബർ പോലീസ് ജീപ്പിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ചതെന്നും പോലീസ് വ്യക്‌തമാക്കി. സനോഫർ ജീപ്പ് തുറന്ന് പുറത്തേക്ക് ചാടുന്നത് കോർപറേഷൻ ജീവനക്കാരനായ രാഹുൽ കണ്ടിരുന്നു. ജീപ്പിന് പിന്നിലായി ബൈക്കിൽ പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു രാഹുൽ.
Read also: ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ