മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡെല്‍ഹി ക്യാപിറ്റല്‍സിന് 44 റണ്‍സിന്റെ ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡെല്‍ഹി അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി.
നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. 54 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. നേരത്തെ, ഡേവിഡ് വാര്‍ണര്‍ (61), പൃഥ്വി ഷാ (51) എന്നിവരുടെ ഇന്നിംഗ്‌സാണ് ഡെല്‍ഹിക്ക് തുണയായത്. സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയ്‌ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്‌ത്തി.
ശ്രേയസിന് പുറമെ നിതീഷ് റാണ (30) മാത്രമാണ് കൊൽക്കത്തയ്‌ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. അജിന്‍ക്യ രാഹനെ (8), വെങ്കടേഷ് അയ്യര്‍ (18), സാം ബില്ലിംഗ്‌സ് (15), പാറ്റ് കമ്മിന്‍സ് (4), സുനില്‍ നരെയ്ന്‍ (4), ഉമേഷ് യാദവ് (0), ആന്ദ്രേ റസല്‍ (24), റാസിഖ് സലാം (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
വാര്‍ണര്‍- പൃഥ്വി സഖ്യം മികച്ച തുടക്കമാണ് ഡെല്‍ഹിക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 84 റണ്‍സ് പിറന്നു. ഒൻപതാം ഓവറിലാണ് കൂട്ടുകെട്ട് പിരിയുന്നത്. 29 പന്തില്‍ 51 റണ്‍സെടുത്ത പൃഥ്വിയെ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ഡാക്കി. രണ്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിംഗ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ റിഷഭ് പന്തും നിര്‍ണായക സംഭാവന നല്‍കി. 14 പന്ത് മാത്രം നേരിട്ട ക്യാപ്റ്റന്‍ നേടിയത് 27 റണ്‍സാണ്. ജയത്തോടെ 4 പോയിന്റുമായി ഡെൽഹി ആറാം സ്‌ഥാനത്തേക്ക് കയറി.
Read Also: നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് നാളെ ചോദ്യം ചെയ്യും