ന്യൂഡെല്‍ഹി: ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി കാബൂള്‍ വിമാനത്താവളം തുറന്നുവെന്ന് റിപ്പോർട്. അഫ്‌ഗാനിസ്‌ഥാനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരൻമാരെ ഉടന്‍ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട് ചെയ്‌തു.
അഫ്‌ഗാന്‍ വ്യോമമേഖല അടച്ചതിനാലാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അഫ്‌ഗാന്‍ വ്യോമമേഖല അടച്ചത്. വിമാനത്താവളത്തിന് സുരക്ഷ ഉറപ്പാക്കാന്‍ യുഎസിന്റെ സേനാവിമാനങ്ങള്‍ കാബൂളില്‍ എത്തിയിട്ടുണ്ട്. 3500 സൈനികരടങ്ങുന്ന ട്രൂപ്പിനെ അമേരിക്ക വിമാനത്താവളത്തില്‍ വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്‌ഥരും ജീവനക്കാരും സുരക്ഷാ ചുമതലയുള്ള ഇന്‍ഡോ- ടിബറ്റന്‍ അതിര്‍ത്തി പോലീസിലെ 100 ഉദ്യോഗസ്‌ഥരും മാദ്ധ്യമ പ്രവര്‍ത്തകരുമടക്കം ഇരുന്നൂറിലേറെപ്പേരാണ് അഫ്‌ഗാനിസ്‌ഥാനില്‍ കുടുങ്ങിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 120 പേരെ ഇന്ത്യയിലേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രം വ്യക്‌തമാക്കി. വ്യോമസേനയുടെ വിമാനത്തിലാവും ഇവരെ കൊണ്ടുവരിക.
Kerala News: മലബാറിൽ പ്ളസ് വൺ സീറ്റിന് ക്ഷാമം; തെക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ 53