കാസർഗോഡ്: അതിർത്തിയിൽ യാത്രക്കാരെ കയറ്റി വിടുന്നതിൽ അയവില്ലാതെ കർണാടക സർക്കാർ. കേരളത്തിൽ നിന്നുള്ള സ്‌ഥിരം യാത്രക്കാരെ അതിർത്തി കടത്തിവിടണമെന്ന് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും കർണാടക യാത്രക്കാരെ തടയുകയാണ്. ഇന്നലെ അതിർത്തിയിൽ എത്തിയ നിരവധി മലയാളികളെയാണ് ഉദ്യോഗസ്‌ഥർ തടഞ്ഞത്.
രോഗികൾ, വിദ്യാർഥികൾ, വ്യാപാരികൾ, മറ്റു തൊഴിലിനായി പോകുന്നവർ തുടങ്ങി ദിവസേന പോയിവരുന്നവരെ കടത്തിവിടണമെന്ന് കോടതി ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ, തലപ്പാടി ചെക്ക്‌പോസ്‌റ്റിൽ ഇത്തരം ഉത്തരവൊന്നും ബാധകമായിട്ടില്ല. കോടതി ഉത്തരവ് ലംഘിച്ച് ഇന്നലെ തലപ്പാടിയിൽ ദക്ഷിണ കന്നഡ അധികൃതർ നിരവധി പേരെയാണ് തടഞ്ഞത്. കോടതി ഉത്തരവിന്റെ പകർപ്പ് കാണിച്ചിട്ടും ഉദ്യോഗസ്‌ഥർ വഴങ്ങിയില്ലെന്നും പരാതിയുണ്ട്.
അതേസമയം, അതിർത്തിയിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് പുതിയ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നാണ് കർണാടക അഭിഭാഷകരുടെ വാദം. ദിവസേന പോകുന്നവർക്ക് 15 ദിവസത്തിനുള്ളിലുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയെന്നാണ് പുതിയ സർക്കുറലിൽ പറയുന്നതെന്നും അവർ പറഞ്ഞു. അതേസമയം, ഈ മാസം 25 ന് ഹർജിയിൽ കോടതി വീണ്ടും വാദം കേൾക്കും. എതിർകക്ഷികളുടെ സത്യവാങ്‌മൂലങ്ങളും കോടതി പരിഗണിക്കും.
Read Also: മലപ്പുറത്ത് 12 പുതിയ സ്‌ഥിരം വാക്‌സിനേഷൻ കേന്ദ്രങ്ങൾ