തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികരണവുമായി സിപിഎം. പാർട്ടി അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് പറഞ്ഞു. ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്‌തമാക്കി. അതേസമയം, തട്ടിപ്പ് നേരത്തെ തന്നെ സിപിഎം അറിഞ്ഞിരുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.
ബാങ്ക് തട്ടിപ്പിനെക്കുറിച്ച് സിപിഎം നേരത്തെ അറിയുകയും പാർട്ടി തലത്തിൽ അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. കരുവന്നൂർ ബാങ്ക് ഭരണ സമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണം എന്ന് സിപിഎം രണ്ടംഗ കമ്മിറ്റി റിപ്പോർട് നൽകിയിരുന്നതാണ്. രണ്ട് മാസം മുൻപാണ് ഈ റിപ്പോർട് സമർപ്പിച്ചത്.
പരാതികൾ വ്യാപകമായതോടെയാണ് പാർട്ടി അന്വേഷണം നടത്തിയത്. ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ഷാജൻ, മുൻ എംപി പികെ ബിജു എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ.
കഴിഞ്ഞ ദിവസമാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിലെ തിരിമറി പുറത്ത് വന്നത്. വർഷങ്ങളായി നടന്നത് വൻ വായ്‌പാ തട്ടിപ്പാണെന്നാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്. 100 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക നിഗമനം.
Read Also: കരിപ്പൂർ സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്‌ത് വിട്ടയച്ചു