ന്യൂഡെൽഹി: ഏകീകൃത സിവിൽ കോഡ് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് കേന്ദ്രം. കോഡ് നടപ്പാക്കുന്നതിൽ തീരുമാനം കൈകൊള്ളാൻ സാധ്യതാ പഠനം നടക്കുന്നുവെന്ന് നിയമമന്ത്രി കിരൺ റിജിജു രാജ്യസഭയിൽ വ്യക്‌തമാക്കി. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 44 പ്രകാരം പൊതുനിയമം നടപ്പിൽ വരുത്തുന്നതിനെ കുറിച്ച് പറയുന്നുണ്ട്. എന്നാൽ ഏകസിവിൽ കോഡ് എന്ന് മുതൽ നടപ്പിൽ വരും എന്നതിൽ കൃത്യമായി ഒരു സമയ ക്രമം ഇപ്പോൾ പറയാൻ കഴിയില്ലെന്നും കേന്ദ്ര നിയമ മന്ത്രി പറഞ്ഞു.
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി 2019ൽ എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് ബിജെപി സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഒരുങ്ങിയത്. രാജ്യത്ത് വിവാഹം, പരമ്പരാഗത സ്വത്ത് കൈമാറ്റം, വിവാഹമോചനം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ക്ക് ഏകീകൃത നിയമം നടപ്പാക്കുന്നതാണ് ഏകീകൃത സിവില്‍ കോഡ്.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നു ഇത്. ഒരൊറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലിം വ്യക്‌തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും. ഇതിനെതിരെ പ്രതിപക്ഷ പാർട്ടികൾ ശക്‌തമായി രംഗത്തെത്തിയിരുന്നു. തുടർന്ന് നടപ്പാക്കിയില്ലെങ്കിലും ഇപ്പോഴും ബിജെപി സർക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തന്നെയാണ് യുസിസി.
Read also: തിരഞ്ഞെടുപ്പ് വീഴ്‌ച; ഒമ്പത് രാഷ്‌ട്രീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീം കോടതി