കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പോലീസിനെ ആക്രമിക്കുകയും വാഹനം അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌ത സംഭവത്തിലെ യഥാർഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്‌തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്‌തത വരുത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്‌തമാക്കി.
ക്രിസ്‌തുമസ് ദിനത്തിലെ ആൾക്കൂട്ട ആക്രമണത്തിന് പ്രേരണയായ സാഹചര്യങ്ങൾ കണ്ടെത്തുകയാണ് പോലീസ്. കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന്റെ തുടക്കം. എന്നാൽ ഈ രീതിയിലുള്ള പ്രകോപനത്തിന് മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതിനായി തൊഴിലാളികളുടെയും നാട്ടുകാരുടെയും മൊഴി രേഖപ്പെടുത്തും.
കൂടുതൽ ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇവരുടെ ലഹരി ഉപയോഗം സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ കണ്ടെത്തുകയാണ് പോലീസ്. അറസ്‌റ്റിലായ 164 പ്രതികളും എറണാകുളം, തൃശൂർ ജില്ലകളിലെ ജയിലുകളിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.
അതേസമയം, സംഭവത്തിൽ പരിക്കേറ്റ എട്ട് പോലീസ് ഉദ്യോഗസ്‌ഥരുടെ ചികിൽസാ ചിലവ് സർക്കാർ ഏറ്റെടുക്കാത്തതിൽ വിമർശനവുമായി പോലീസ് അസോസിയേഷൻ രംഗത്തെത്തി. ആശുപത്രിയിലെ മുഴുവൻ ചികിൽസാ ചിലവും സ്വന്തം നിലക്കാണ് പോലീസുകാർ കണ്ടെത്തിയത്. വിഷയം ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്‌നപരിഹാരമായത്. ആശുപത്രിയിൽ ചിലവായ തുക തിരികെ നൽകാനും തുടർചികിൽസക്ക് പണം ലഭ്യമാക്കാനും ഡിജിപി നിർദ്ദേശം നൽകി.
Most Read: ലുധിയാന സ്‌ഫോടനം; നിരോധിത സിഖ് സംഘടനാ പ്രവർത്തകൻ അറസ്‌റ്റിൽ