കൊച്ചി: കേരളത്തിന്റെ സിനിമാ തലസ്‌ഥാനമായ കൊച്ചിയില്‍ അഞ്ച് ദിവസം നീളുന്ന പ്രാദേശിക അന്താരാഷ്‍ട്ര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് എറണാകുളത്ത് തുടക്കമായി. രാവിലെ 9ന് സരിത തിയേറ്ററില്‍ നടന്‍ മോഹന്‍ലാല്‍ മേള ഉൽഘാടനം ചെയ്‌തു. സ്‌കാരിക, മൽസ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായ ചടങ്ങിൽ പ്രമുഖ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ മുഖ്യാതിഥിയായി.
ബംഗ്‌ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ ‘രെഹാന’ ഉൽഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ആമത് ഐഎഫ്എഫ്കെയില്‍ ശ്രദ്ധേയമായ 70 ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സുവര്‍ണചകോരം ലഭിച്ച ‘ക്‌ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്‌റ്ററേഷന്‍ ചെയ്‌ത പതിപ്പ് തുടങ്ങി ഐഎഫ്എഫ്കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഉൽഘാടന ചടങ്ങിൽ സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്‌ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്‍റ്റിക് ഡയറക്‌ടർ ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു.
Most Read: സംസ്‌ഥാനത്ത് നികുതി വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ