കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതി രക്ഷപെടാൻ ശ്രമിച്ച കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സ്‌പെഷ്യൽ ബ്രാഞ്ച് എസിപിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ചേവായൂർ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.
കസ്‌റ്റഡിയിലിരിക്കെയാണ് പ്രതി ഫെബിൻ റാഫി ഓടി രക്ഷപെടാൻ ശ്രമിച്ചത്. ഈ സമയത്ത് ജോലിയിൽ ഉണ്ടായിരുന്ന പ്രതിയുടെ ചുമതലയുള്ള എഎസ്‌ഐ സജി, സിപിഒ ദിലീഷ് എന്നിവർക്കെതിരെയാണ് നടപടി. സ്‌പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയത്.
പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് കൊണ്ടുപോകുന്നതിനും തിരിച്ച് കൊണ്ടുവരുന്നതിനും ചുമതലപ്പെടുത്തിയിരുന്ന ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. ശനിയാഴ്‌ച വൈകിട്ട് സ്‌റ്റേഷനിൽ നിന്നിറങ്ങി ഓടിയ റാഫി ലോ കോളേജ് പരിസരത്ത് ഒളിച്ചിരിക്കുകയായിരുന്നു. ഇയാളെ ഉടൻ തന്നെ പോലീസ് പിടികൂടുകയും ചെയ്‌തു.
അതേസമയം, പെൺകുട്ടികളുടെ മൊഴിയുടെയും കൃത്യമായ തെളിവുകളുടെയും അടിസ്‌ഥാനത്തിലാണ് രണ്ട് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് കമ്മീഷണർ പറഞ്ഞു. ചിൽഡ്രൻസ് ഹോമിൽ പെൺകുട്ടികൾ നടത്തിയ പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകിയിട്ടുണ്ടെന്നും അവരുടെ ആവശ്യം കൂടി പരിഗണിച്ചാകും തീരുമാനം എടുക്കുകയെന്നും സിഡബ്‌ള്യുസി ചെയർമാൻ പറഞ്ഞു.
Also Read: ദിലീപിന്റെ ഫോൺ നന്നാക്കിയ യുവാവിന്റെ മരണത്തിൽ ദുരൂഹത; പരാതിയുമായി ബന്ധുക്കൾ