തിരുവനന്തപുരം: കാൻസർ രോഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആർടിസി ബസിൽ നിന്നും ഇറക്കവിട്ട സംഭവത്തിൽ നടപടി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിൽ കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു.
മൂലമറ്റം യൂണിറ്റിലെ കണ്ടക്‌ടറായ ജിൻസ് ജോസഫിനെതിരെയാണ് നടപടി. മേയ് 23ന് ഏലപ്പാറയിൽ നിന്നും തൊടുപുഴയിലേക്ക് യാത്ര ചെയ്യുകയായിരുന്ന 73 വയസുള്ള കാൻസർ രോഗിയെയും 13, 7 വയസുള്ള കൊച്ചുമക്കളെയുമാണ് വാഹനത്തിൽ നിന്നും ഇറക്കി വിട്ടത്. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടി ബസ് നിർത്തി സൗകര്യം ചെയ്യാതെ കണ്ടക്‌ടർ ഇവരെ ബസിൽ നിന്നും ഇറക്കി വിടുകയായിരുന്നു.
സംഭവം മാദ്ധ്യമങ്ങളിൽ വർത്തയായതിന് പിന്നാലെ കെഎസ്ആര്‍ടിസി തൊടുപുഴ സ്‌ക്വാഡ് ഇൻസ്‌പെക്‌ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് കണ്ടക്‌ടർ ജിൻസ് ജോസഫിനെതിരെ നടപടി എടുത്തത്.
ദീർഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരൻ രണ്ട് പെൺകുട്ടികളുമായി യാത്ര ചെയ്യുമ്പോൾ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെൺകുട്ടികളാണെന്ന പരിഗണന നൽകാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നൽകാതെയും ബസിൽ നിന്നും ഇറക്കിവിട്ട നടപടി കണ്ടക്‌ടറുടെ ഉത്തരവാദിത്ത ഇല്ലായ്‌മയും കൃത്യ നിർവ്വഹണത്തിലെ ഗുരുതര വീഴ്‌ചയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്.
Most Read: കോവിഡ് പുതിയ വകഭേദങ്ങളില്ല; വാക്‌സിൻ വിമുഖത പാടില്ല: മന്ത്രി വീണാ ജോര്‍ജ്