കൊൽക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തിൽ ഒത്തുചേരാൻ ക്ഷണിച്ച് കൊണ്ട് പ്രമുഖ നേതാക്കൾക്ക് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയുടെ കത്ത്. ജനാധിപത്യത്തിന് നേരെ ബിജെപി നടത്തി വരുന്ന ആക്രമണങ്ങൾക്ക് എതിരെ ഐക്യത്തോടെ സമരമുഖത്ത് ഇറങ്ങാൻ സമയമായെന്ന് മമത കത്തിലൂടെ ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ശരദ് പവാർ, എംകെ സ്‌റ്റാലിൻ, തേജസ്വി യാദവ്, ഉദ്ധവ് താക്കറെ, അരവിന്ദ് കെജ്‌രിവാൾ, നവീൻ പട്നായിക് തുടങ്ങിയവർക്കാണ് മമത കത്തയച്ചത്. എന്നാൽ, സിപിഐ, സിപിഎം കക്ഷി നേതാക്കളെ മമത ഒഴിവാക്കി.
പശ്‌ചിമ ബംഗാളിൽ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കാനിരിക്കെയാണ് മമത പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരിക്കുന്നത്. ജനാധിപത്യത്തിനും ഭരണഘടനക്കും എതിരെ ബിജെപി നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഏഴ് കാര്യങ്ങൾ മമത കത്തിൽ നിരത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പ്രതിപക്ഷ കക്ഷികൾ ഇതിനായി ഒന്നിച്ചിരിക്കണമെന്നും മമത നിർദ്ദേശിച്ചു.
രാജ്യത്തെ ജനങ്ങൾക്ക് ബിജെപിക്ക് പകരം വിശ്വാസയോഗ്യമായ ഒരു ബദൽ മുന്നോട്ട് വെക്കുക എന്നതാണ് കത്തിലൂടെ മമത ഊന്നിപ്പറയുന്നത്. ജനാധിപത്യത്തിനും കോർപ്പറേറ്റീവ് ഫെഡറലിസത്തിനും നേരെയുള്ള ബിജെപിയുടെ കടന്നുകയറ്റങ്ങളെ ചെറുക്കേണ്ട ആവശ്യകത ഡെൽഹിയിൽ ലഫ്.ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിയ വിവാദ നിയമം ചൂണ്ടിക്കാട്ടി മമത വിശദീകരിക്കുന്നു.
മറ്റ് പാർട്ടികൾക്ക് ഭരണഘടനാ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്‌ഥാന സർക്കാരുകളുടെ അധികാരത്തിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്ന അവർ സംസ്‌ഥാന സർക്കാരുകളെ കേവലം മുനിസിപ്പാലിറ്റികൾ മാത്രമാക്കി തരം താഴ്‌ത്താനാണ് ശ്രമിക്കുന്നത്. തൃണമൂൽ കോൺഗ്രസിന്റെ അധ്യക്ഷ എന്ന നിലയിൽ ബിജെപിക്കെതിരെ അനിവാര്യമായി മാറിക്കഴിഞ്ഞ പോരാട്ടത്തിൽ എല്ലാ പാർട്ടികളും തുറന്ന മനസോടെ ഒന്നിച്ച് പ്രവർത്തിക്കാൻ തയാറാകണമെന്നും മമത കത്തിൽ കുറിച്ചു.
Also Read: ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി