കോഴിക്കോട്: ഇന്ന് മുതൽ 3 ദിവസത്തേക്കു അനുവദിച്ച ലോക്ക്ഡൗൺ ഇളവുകളിൽ ജാഗ്രതാ നിർദ്ദേശവുമായി ജില്ലാ കളക്‌ടർ. നഗരസഭയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് പൊതുജനങ്ങളും വ്യാപാരികളും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് കളക്‌ടർ എൻ തേജ് ലോഹിത് റെഡ്‌ഡി അറിയിച്ചു. ജില്ലയിൽ പോലീസിന്റെ കർശന പരിശോധന ഉണ്ടാവും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തവർക്ക് എതിരെ നിയമ നടപടി എടുക്കുമെന്നും കളക്‌ടർ അറിയിച്ചു.
വ്യാപാരം കൂടുതൽ നടക്കുന്ന മിഠായിത്തെരുവിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അനാവശ്യ യാത്രയെന്ന് ബോധ്യപ്പെടുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ നഗരത്തിൽ പോലീസിന്റെ കർശന പരിശോധനയും നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്‌ഥാപനങ്ങൾക്ക് എതിരെ ലൈസെൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ ഉപയോക്‌താകൾക്ക് സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള സ്‌ഥലം അടയാളപ്പെടുത്തും. തിരക്ക് നിയന്ത്രിക്കാൻ ടോക്കൺ സംവിധാനവും ഏർപ്പെടുത്തും. കടകളിൽ കൂടുതൽ പേർ എത്തിയാൽ പരിമിതമായ ആളുകളെ പ്രവേശിപ്പിച്ച ശേഷം ഷട്ടർ പകുതി അടക്കണം. 10 വയസിന് താഴെയുള്ള കുട്ടികളും മുതിർന്നവരും പൊതു സ്‌ഥലങ്ങളിൽ വരുന്നത് പൂർണമായി ഒഴിവാക്കണം.
Read Also: സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ; ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ ഇല്ല