കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സംഭവത്തിൽ വിജിലൻസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് വിജിലൻസ് ഡിവൈഎസ്‌പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിജിലൻസ് സംഘം നഗരസഭാ ഓഫിസിലെത്തി വിവരങ്ങൾ ശേഖരിച്ചു.
ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക് മരവും രണ്ട് വാക ഉൾപ്പടെയുള്ള മരങ്ങളാണ് കടത്തിയത്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്റെ മറവിലാണ് മരം കൊള്ള നടത്തിയിരിക്കുന്നത്. നഗരസഭാ ഭരണസമിതിയുടെ അറിവോടെയാണ് കൊള്ള നടന്നതെന്നാണ് ആരോപണം. നഗരസഭയിലെ ഉന്നതരുമായി ബന്ധമുള്ള കരാറുകാരിൽ ഒരാളാണ് മരം മുറിക്ക് പിന്നില്ലെന്നാണ് വിവരം.
മുറിച്ച മരങ്ങൾ നഗരസഭയുടെ അധീനതയിലുള്ള വിദ്യാനഗർ ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ സൂക്ഷിച്ചതായാണ് വിവരം. റോഡ് വികസനത്തിന്റെ മറവിൽ ടെൻഡർ നടപടികൾ പോലും പൂർത്തിയാക്കാതെ ആശുപത്രി വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, കാസർഗോഡ് നഗരസഭയിലെ ഭരണസമിതിയുടെ അറിവോടെയാണെന്നുമാണ് ആരോപണം ഉയരുന്നത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Most Read: ഹിജാബ് വിലക്കി, രാജിവെച്ച് കോളേജ് അധ്യാപിക; ആത്‌മാഭിമാനം ചോദ്യംചെയ്‌തെന്ന് കത്ത്