കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ മധു എന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ വിചാരണ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. മധുവിന്റെ അമ്മ മല്ലിയുടെ ഹരജിയിലാണ് കോടതി നടപടി. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി.
10 ദിവസത്തിന് ശേഷം ഹരജി വീണ്ടും പരിഗണിക്കും. സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നടപടികൾ നിർത്തി വെക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സെപ്ഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം നൽകിയ ഹരജി രണ്ട് ദിവസം മുമ്പ് വിചാരണ കോടതി തള്ളിയിരുന്നു.
സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറെ മാറ്റാന്‍ അധികാരമില്ലെന്ന് കാണിച്ചാണ് ഹരജി തള്ളിയത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയിലാണ് മധു വധക്കേസ് വിചാരണ നടക്കുന്നത്. ഫലപ്രദമായി കേസ് വാദിക്കില്ലെന്നും ഇതിനാൽ പബ്ളിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് അമ്മയും സഹോദരിയുമാണ് ഹരജി നൽകിയിരുന്നത്.
ഈ ആവശ്യമുന്നയിച്ച് മധുവിന്റെ അമ്മ മല്ലി പ്രോസിക്യൂഷൻ ഡയറക്‌ടർ ജനറലിന് അപേക്ഷ നൽകിയിരുന്നു. അസി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം മേനോനെ ഈ പദവിയിൽ നിയമിക്കണമെന്നാണ് ആവശ്യം. കൃത്യമായ തെളിവുകള്‍ വേണ്ട രീതിയില്‍ ധരിപ്പിക്കാന്‍ പ്രോസിക്യൂഷന് കഴിയുന്നില്ലെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആരോപണം.
കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. കേസില്‍ മുമ്പ് നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാരും ഫീസും മറ്റ് ആനൂകുല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പിന്‍മാറിയിരുന്നു. ഇപ്പോഴത്തെ പ്രോസിക്യൂട്ടര്‍മാരോടും അതേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മധുവിന്റെ അമ്മയുടെയും സഹോദരിയുടെയും ആരോപണം.
മധു കേസില്‍ തുടര്‍ച്ചയായി രണ്ട് സാക്ഷികളാണ് കൂറ് മാറിയത്. 11ആം സാക്ഷിയും മധുവിന്റെ ബന്ധുവുമായ ചന്ദ്രനാണ് കഴിഞ്ഞ ദിവസം മൊഴി മാറ്റിയത്. മധുവിനെ പ്രതികള്‍ ആക്രമിക്കുന്നത് കണ്ടെന്നായിരുന്നു നേരത്തെ ചന്ദ്രന്‍ നല്‍കിയ മൊഴി. കോടതിയില്‍ നല്‍കിയ രഹസ്യ മൊഴിയിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തി മൊഴി എഴുതി വാങ്ങിയെന്നാണ് കോടതി വിസ്‌താരത്തിനിടെ ചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി അറിയിച്ചു. നേരത്തെ കേസിലെ 10ആം സാക്ഷി ഉണ്ണികൃഷ്‌ണനും കൂറുമാറിയിരുന്നു. പോലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറയുകയായിരുന്നു. മൊഴി മാറ്റി പറയാൻ പോലീസ് ഭീഷണിപ്പെടുത്തി എന്നായിരുന്നു ഉണ്ണികൃഷ്‌ണനും കോടതിയിൽ പറഞ്ഞത്.
Most Read: ജനങ്ങളെ വിഡ്ഢികളാക്കരുത്; അഗ്‌നിപഥ് പദ്ധതിക്കെതിരെ കപില്‍ സിബല്‍