ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും സംഘർഷം. കുക്കി, മെയ്‌തി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളിലെയും 16 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മിസോ മോഡേൺ സ്‌കൂളിന് സമീപമുള്ള നോൺഗ്രി ഹിൽസിലാണ് സംഘർഷം ഉണ്ടായത്. കലാപം ഉണ്ടാക്കാനും അക്രമം സൃഷ്‌ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി എടുക്കുമെന്ന് ഇരു സമുദായങ്ങളിലെയും ജനങ്ങൾക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗോത്രവർഗക്കാർ അല്ലാത്ത മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയതിനെതിരെ കഴിഞ്ഞ ബുധനാഴ്‌ച ഓൾ ട്രൈബൽ സ്‌റ്റുഡന്റ് യൂണിയൻ മണിപ്പൂർ ചുരാചന്ദ്‌പൂർ ജില്ലയിലെ ടോർബങ്ങിൽ നടത്തിയ മാർച്ചിനിടെയാണ് സംഘർഷം ഉണ്ടായത്. ഒറ്റ രാത്രികൊണ്ട് സംഘർഷം തീവ്രമാവുകയായിരുന്നു. മണിപ്പൂരിലെ സംഘർഷ മേഖലകളിൽ സൈന്യത്തെയും അസം റൈഫിൾസിനെയും വിന്യസിച്ചിരുന്നു. വംശീയ ആക്രമം തടയുന്നതിന് വേണ്ടി വെടിയുതിർത്തുന്നതിന് മണിപ്പൂർ ഗവർണർ ഉത്തരവിടുകയും ചെയ്‌തിരുന്നു.
മണിപ്പൂരിൽ നിലനിൽക്കുന്ന സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിര്‍ത്തിവച്ചു. ഇംഫാല്‍ കിഴക്ക്-പടിഞ്ഞാറൻ ജില്ലകളിൽ ഇടയ്‌ക്കിടെ തീവെപ്പ് സംഭവങ്ങൾ ഉണ്ടായി. ഇംഫാലിന്റെ മിക്ക ഭാഗങ്ങളിലും രാത്രി വൈകിയും പോലീസ് കണ്ണീർ വാതക ഷെല്ലാക്രമണം നടത്തിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാല്‍ വെസ്‌റ്റ്, കാക്കിംഗ്, തൗബല്‍, ജിരിബാം ജില്ലകളിലും ചുരാചന്ദ്പൂര്‍, തെങ്നൗപാല്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇംഫാല്‍, ചുരാചന്ദ്പൂര്‍, കാങ്‌പോക്‌സ്‌പി എന്നിവിടങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് മണിപ്പൂരിലെ എട്ട് ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സംസ്‌ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുക ആണ്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഗവര്‍ണര്‍ അനുസൂയ ഉകെയ് ആഹ്വാനം ചെയ്‌തു.
അതേസമയം, സംഘർഷം രൂക്ഷമായ മണിപ്പൂരിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി ഐആർഎസ് അസോസിയേഷൻ അറിയിച്ചു. ഇംഫാളിലെ ടാക്‌സ് അസിസ്‌റ്റന്റ് ആയിരുന്ന ലെറ്റ്‌മിൻതാങ് ഹാക്കിപ് ആണ് മരിച്ചത്. സംഭവത്തെ ശക്‌തമായി അപലപിക്കുന്നുവെന്നും ഡ്യൂട്ടിയിൽ ആയിരുന്ന പൊതുപ്രവർത്തകൻ കൊലപ്പെടുത്തിയതിന് ന്യായീകരിക്കാൻ കഴിയില്ലെന്നും അസോസിയേഷൻ ട്വീറ്റ് ചെയ്‌തു.
സംസ്‌ഥാനത്തെ സാഹചര്യങ്ങൾ വഷളായതോടെ പോലീസ് മേധാവിയെ ചുമതലകളിൽ നിന്ന് നീക്കിയിട്ടുണ്ട്. ഡിജിപി പി ഡോംഗുളിനെയാണ് നീക്കിയത്. എഡിജിപി അശുതോഷ് സിൻഹക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി മണിപ്പൂരിൽ കലാപകുലിഷിതമായ സാഹചര്യമാണ് നിലവിലുള്ളത്. ഇതിനോടകം പതിമൂവായിരത്തോളം ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
Most Read: പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവിൽ; മെഗാ റോഡ് ഷോയിൽ പങ്കെടുക്കും