തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പഠനത്തിന് അമിത ഫീസ് ഈടാക്കില്ലെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ. ഫീസിനത്തിൽ പ്രതിവർഷം 7.65 ലക്ഷം രൂപ മതിയെന്ന് ക്രിസ്‌ത്യൻ മാനേജ്‍മെന്റുകൾ പ്രഖ്യാപിച്ചു. തൃശൂർ അമല മെഡിക്കൽ കോളേജ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, കോലഞ്ചേരി മലങ്കര മെഡിക്കൽ കോളേജ്, തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളേജ് എന്നീ നാല് സ്‌ഥാപനങ്ങളാണ് ഇപ്പോൾ കുറഞ്ഞ ഫീസേ ഈടാക്കൂവെന്ന് അറിയിച്ചിരിക്കുന്നത്.
സ്വാശ്രയ മെഡിക്കൽ കോളേജുകൾക്ക് ഒരു വർഷത്തിൽ 6.22 മുതൽ 7.65 ലക്ഷം രൂപ വരെയാണ് സ്വാശ്രയ ഫീസ് തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച സമിതിയായ ജസ്‌റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി 2020-21ലെ ഫീസായി നിശ്‌ചയിച്ചിരുന്നത്. എന്നാൽ, 11 ലക്ഷം മുതൽ 22 ലക്ഷം വരെ ഫീസ് വേണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്വാശ്രയ മെഡിക്കൽ കോളേജ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
ഹൈകോടതി, മെഡിക്കൽ കോളേജ് ഉടമകളുടെയും രക്ഷിതാക്കളുടെയും വാദങ്ങൾ കേട്ട ശേഷം, ഉടമകൾ ആവശ്യപ്പെടുന്ന ഫീസ് എത്രയാണോ അത് വിദ്യാർഥികളെ അറിയിക്കണമെന്ന് ഉത്തരവിട്ടു. ഇതിന്റെ അടിസ്‌ഥാനത്തിൽ പ്രവേശനപരീക്ഷാ കമ്മീഷണർ വിജ്‌ഞാപനം ഇറക്കി. ഈ വിജ്‌ഞാപനം അനുസരിച്ച് വാർഷിക ഫീസ് 6.5 ലക്ഷം എന്നത് 11 ലക്ഷമായും 7.65 ലക്ഷം എന്നത് 22 ലക്ഷമായും ഉയരും എൻആർഐ സീറ്റിൽ 20 എന്നത് 30 ലക്ഷമായും ഉയരും.
Must Read: എംബിബിഎസ് പഠനഫീസ് മൂന്നിരട്ടി വർധനയിലേക്ക്; വിദ്യാർഥികൾ പ്രതിസന്ധിയിൽ
ഇതോടെ സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികൾ പ്രതിസന്ധിയിലായി. കഴിഞ്ഞ വർഷത്തേക്കാൾ ഫീസ് കുറയുമെന്ന് കരുതി ഓപ്ഷൻ നൽകിയ പാവപ്പെട്ട വിദ്യാർഥികളാണ് കൂടിയ ഫീസുള്ള വിജ്‌ഞാപനം വന്നതോടെ പ്രതിസന്ധിയിലായത്.