തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് ബസുടമകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. കഴിഞ്ഞ തവണ നടന്ന ചർച്ചയിൽ ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. തിരുവനന്തപുരത്ത് വച്ച് ഇന്ന് വെകുന്നേരം 4.30നാണ് ചർച്ച നടക്കുക.
മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക എന്നിവയാണ് ബസുടമകൾ ഉന്നയിക്കുന്ന ആവശ്യം. ഇതിൽ ബസ് ചാർജ് വർധിപ്പിക്കുന്ന കാര്യത്തിൽ ഇടത് മുന്നണി യോഗത്തിലും തീരുമാനം ഉണ്ടായിട്ടുണ്ട്.
കൂടാതെ നിരക്ക് വർധനയുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽഡിഎഫ് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ജസ്‌റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മീഷൻ റിപ്പോര്‍ട് നല്‍കിയത്.
Read also: മിസ് കേരള ജേതാക്കളുടെ മരണം; ഡിജെ പാർട്ടികളിൽ എക്‌സൈസ് നിരീക്ഷണം