തിരുവനന്തപുരം: കെകെ രമ എംഎല്‍എക്ക് എതിരെ നിയമസഭയില്‍ വിവാദ പരാമര്‍ശവുമായി മുൻ മന്ത്രി എംഎംമണി. ‘ഒരു മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി. ഞങ്ങളാരും ഉത്തരവാദിയല്ല’- എന്നായിരുന്നു എംഎം മണി നിയമസഭയില്‍ പറഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്‌പീക്കർ അറിയിച്ചു.
“ഇവിടെ ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്കെതിരേ, ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന് എതിരെ. ഞാന്‍ പറയാം ആ മഹതി വിധവയായിപ്പോയത് അവരുടെ വിധി. അതിന് ഞങ്ങളാരും ഉത്തരവാദികളല്ല. അതുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം ജനങ്ങളെ പീഡിപ്പിച്ചയാളാണ് ആഭ്യന്ത്രരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണൻ. ഈ കേരളം കണ്ടതിലെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെന്നാണ് എന്റെ ആഭിപ്രായം,” – മണി പറഞ്ഞു.
മണിയുടെ വാക്കുകളെ ന്യായീകരിക്കുന്ന പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ‘എന്തോ അപമാനിച്ചു’ എന്നാണ് പ്രതിപക്ഷം കാരണം പറഞ്ഞതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മണിയുടെ പ്രസംഗം താൻ കേട്ടു. അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ല എന്നാണ് പറഞ്ഞത്. മഹതി എന്നു വിളിച്ചത് അപകീർത്തികരമല്ല. പ്രധാന ചർച്ചകൾ വരുമ്പോൾ ഇത്തരത്തിൽ ബഹളം ഉണ്ടാക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പ്രവണത. ഇന്നും അത് ആവർത്തിച്ചു. മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ട്രാൻസ്‌ജെൻഡേഴ്‌സിന് ശസ്‌ത്രക്രിയക്കുള്ള സൗകര്യം ഒരുക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ