ഇടുക്കി: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. ഘടനപരമായോ ഭൂമിശാസ്‌ത്രപരമായോ അണക്കെട്ടിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതിയുടെ ഉത്തരവുകളും മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പാക്കിയിട്ടുണ്ടെന്നും കത്തിൽ പറയുന്നു. റൂൾ കർവ് അനുസരിച്ചുള്ള വെള്ളം മാത്രമേ സംഭരിക്കുകയുള്ളൂ എന്നും തമിഴ്‌നാട് ഉറപ്പ് നൽകി. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ കേരളത്തെ മുൻകൂട്ടി അറിയിക്കണമെന്ന് ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. തമിഴ്‌നാട് ചീഫ് സെക്രട്ടറി വി ഇരൈഅൻപ് കേരള ചീഫ് സെക്രട്ടറി വിപി ജോയിക്കാണ് കത്ത് നൽകിയത്.
അണക്കെട്ടിന്റെ താഴെ താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആവർത്തിക്കുന്നു. ഘടനപരമായോ ഭൂമിശാസ്‌ത്രപരമായോ അണക്കെട്ടിന് ഭീഷണികളില്ല. 2014 മെയ് 14ലെ സുപ്രീം കോടതി ഉത്തരവനുസരിച്ചാണ് ഡാമിന്റെ പരിപാലനം. കഴിഞ്ഞ മാസം 28ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ട്.
നിലവിലെ റൂൾ കർവ് അനുസരിച്ച് ഈ മാസം 20 വരെ ജലനിരപ്പ് 141 അടിയാക്കി നിലനിർത്താൻ തമിഴ്‌നാടിന് കഴിയും. നിലവിൽ 140.55 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്. സെക്കൻഡിൽ 2300 ഘനയടി വെള്ളം വീതം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്നതിന്റെ ഇരട്ടി വെള്ളമാണ് നിലവിൽ ഒഴുകി എത്തുന്നത്. എന്നാൽ, സ്‌പിൽവേ ഷട്ടറുകൾ നിലവിൽ തുറക്കേണ്ട സാഹചര്യമില്ലെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തൽ. ജലനിരപ്പ് 141 അടിയാകുന്ന മുറയ്‌ക്ക് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം ഒഴുക്കി വിട്ടാൽ മതിയെന്നാണ് തീരുമാനം.
Also Read: ഡെൽഹിയിലെ വായു മലിനീകരണം കർഷകരുടെ മേൽ കെട്ടിവയ്‌ക്കേണ്ട; രാകേഷ് ടിക്കായത്ത്